ടൊറന്റൊ ∙ കതോലിക്കാ ബാവയായി അഭിഷേകം ചെയ്യപ്പെട്ട പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവക്ക് ഇന്ത്യൻ നാഷണൽ പ്രെയർ ലൈൻ ആശംസകൾ നേർന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പൗരസ്ത്യ കാതോലിക്കായായും, മലങ്കര മെത്രാപോലീത്തായായും സ്ഥാനാഭിക്ഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്റർനാഷണൽ പ്രെയർ ലൈനിൽ പങ്കെടുക്കുന്ന എല്ലാവരുടേയും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതോടൊപ്പം കാരുണ്യവാനായ ദൈവം ബാവായുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യട്ടെ എന്നു പ്രാർഥനയോടെയാണ് ഐപിഎൽ കോഡിനേറ്റർ സി.വി. സാമുവേൽ തന്റെ ആശംസാപ്രസംഗം അവസാനിപ്പിച്ചത്.
തുടർന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന തോമസ് – ഷീല ദമ്പതിമാർക്കും സി. വി. എസ് ആശംസകൾ അറിയിച്ചു.
ടൊറന്റയിൽ നിന്നുള്ള സൂസൺ ജോൺസൻ പ്രാരംഭ പ്രാർഥന നടത്തി. സുധ അബ്രഹാം (ടൊറന്റൊ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
പുറപ്പാട് 19–ാം അധ്യായം അഞ്ചാം വാക്യത്തെ ആസ്പദമാക്കി ടൊറന്റൊ സെന്റ് മാത്യൂസ് മാർത്തോമാ ചർച്ച് വികാരി റവ. സുനിൽ ചാക്കോ വചനശുശ്രൂഷ നിർവഹിച്ചു. ദൈവം നടത്തിയ വിധങ്ങളെ മറന്ന് സ്വന്തം വഴികളിൽ നടന്ന ഫറവോന്റെ ജീവിതാന്ത്യവും ദൈവിക വഴികളിൽ സഞ്ചരിച്ച മോശയുടെ ജീവിതാന്ത്യവും തമ്മിലുള്ള അന്തരത്തെ കുറിച്ചു അച്ചൻ വിശദീകരിച്ചു.തുടർന്ന് ഐപിഎൽ കോർഡിനേറ്റർ റ്റി. എ. മാത്യു മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും യോഗം സമാപിച്ചു.
പി പി ചെറിയാന്‍