കെപിസിസി നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പാര്‍ട്ടിയില്‍ പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്താൻ കഴിയണമെന്ന് ആൻ്റണി പറഞ്ഞു.
പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ഇപ്പോഴത്തെ പ്രവര്‍ത്തനം പോരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിമര്‍ശനം. കണ്ണൂരില്‍ നിന്ന് ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് നേതാക്കളുടെ വിമര്‍ശനം. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്ന് എ.കെ ആൻ്റണി. നേതാക്കള്‍ പക്വത കാട്ടണമെന്നും സ്വയം പരിഹാസ്യരാവരുതെന്നും ആന്റണി വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വം എന്നത് സുധാകരനും സതീശനുമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആൻ്റണി.
പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ല്‍ 20 സീറ്റും നേടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ അതിനായുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനം പോരെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മണ്ഡലം പുനസംഘടന വൈകുന്നതിനും കെ.സി വേണുഗോപാല്‍ അതൃപ്തി രേഖപ്പെടുത്തി. ജില്ലകള്‍ നേതാക്കളുടെ സാമ്രാജ്യം ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും വേണുഗോപാല്‍ നേതാക്കളെ ശാസിച്ചു.
കെ.പി.സി.സി അധ്യക്ഷപദവിയും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാത്തതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ. പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും എല്ലാ ജില്ലകളും സന്ദര്‍ശിക്കുന്ന പ്രചരണ പരിപാടികള്‍ നടത്താനും നേതൃയോഗം തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ എല്ലാ മണ്ഡലങ്ങളും കടന്നുപോകുന്ന പ്രചരണ ജാഥ നടത്തും. ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ജില്ലകളില്‍ നേതൃസംഗമത്തിനും തീരുമാനമായി.