ഗാങ്‌ടോക്ക്: 22 സൈനികരൊഴികെ സിക്കിമിലും വടക്കന്‍ ബംഗാളിലും നിയോഗിച്ചിട്ടുള്ള മറ്റെല്ലാ കരസേനാ ഉദ്യോഗസ്‌ഥരും സുരക്ഷിതരാണെന്ന് ഗുവാഹത്തിയിലെ പ്രതിരോധ വക്‌താവ്.
മൊബൈല്‍ ആശയവിനിമയത്തിന്റെ തടസ്സങ്ങള്‍ കാരണം അവര്‍ക്ക് കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വക്‌താവ് അറിയിച്ചു.
ഹിമപാളികള്‍ സൃഷ്‌ടിച്ച മിന്നല്‍ പ്രളയത്തിലും അതുണ്ടാക്കിയ അണക്കെട്ടു തകര്‍ച്ചയിലും വടക്കന്‍ സിക്കിമിലെ ചുങ്‌താങ്, ലാചുങ്, ലാചെന്‍ മേഖലകളില്‍ സാധാരണക്കാരും വിനോദസഞ്ചാരികളുമടക്കം ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സൈനികര്‍ ഇവര്‍ക്കു വൈദ്യസഹായവും ടെലിഫോണ്‍ കണക്‌റ്റിവിറ്റിയും വിപുലീകരിക്കുന്നുണ്ട്. ചുങ്‌താമിലെ ടീസ്‌റ്റ-3 അണക്കെട്ട് തകര്‍ച്ച അഭൂതപൂര്‍വമായ ദുരന്തത്തിലേക്കാണ് സിക്കിമിനെ തള്ളിവിട്ടത്.
അണക്കെട്ട് പൊട്ടുന്നതിന് മുമ്ബുവരെ ടീസ്‌റ്റ അപകടരേഖയ്‌ക്ക് താഴെയായിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ അത് ഭേദിച്ചെന്നും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു.മംഗന്‍, ദിക്‌ചു, സിങ്‌തം, രംഗ്‌പോ എന്നിവയുള്‍പ്പെടെ നദിയുടെ എല്ലാ താഴ്‌വാര പ്രദേശങ്ങളിലും കനത്ത നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈനികര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബര്‍ദാംഗും പട്ടണം ടീസ്‌റ്റ നദീതീരത്താണ്.പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന് സിക്കിമിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഈ മാസം 15 വരെ അവധിയായിരിക്കുമെന്ന് സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സര്‍ക്കാര്‍ ഏജന്‍സികളും ഗവേഷണ പഠനങ്ങളും ഇത്തരമൊരു അപകടസാധ്യതാ മുന്നറിയിപ്പ് പല വട്ടം നല്‍കിയിരുന്നു.