ആരോഗ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ നിര്‍ണായക വഴിത്തിരവ്. അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസ് പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരമാണെന്നും നിയമന കാര്യത്തിന് പണം നല്‍കി എന്നു പറഞ്ഞത് നുണയാണെന്നും ഹരിദാസ് മൊഴി നല്‍കി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.
പണം വാങ്ങിയ ആളെ ഓര്‍മയില്ലെന്നാണ് ഇന്നു രാവിലെ മൊഴി നല്‍കിയത്. സെക്രട്ടേറിയറ്റിന് സമീപത്ത് വച്ച് പണം വാങ്ങിയത് ബാസിത് പറഞ്ഞുവിട്ടയാള്‍ ആകാമെന്നും ഹരിദാസന്‍ മൊഴി നല്‍കി. ഇതോടെ മൊഴികളിലെ പൊരുത്തക്കേടില്‍ പോലീസിന് സംശയമായി. അതേസമയം ബാസിത് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല.
സെക്രട്ടറിയേറ്റിനു മുന്നില്‍ വെച്ച് പണം നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപില്‍ വെച്ചാണ് പണം നല്‍കിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവില്‍ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ബാസിത് പറഞ്ഞ പ്രകാരം കള്ളക്കഥ പറയുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു ഹരിദാസന്‍. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ഹരിദാസനേയും ബാസിതിനേയും ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞെങ്കിലും പണം കൈമാറുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല.
ഡോക്ടര്‍ നിയമനത്തിന് കോഴയായി തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. കാഴ്ചക്ക് പ്രശ്നമുള്ളതിനാല്‍ സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്നും ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. 500 രൂപയുടെ നോട്ടുകള്‍ അടങ്ങിയ ഒരു ലക്ഷം രൂപയുടെ കെട്ട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്.