പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ നടക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്. സാമ്ബത്തിക അഭിവൃദ്ധിക്കുള്ള പൂജയ്‌ക്കായി രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി മാംസം കറിവച്ച് കഴിച്ചെന്ന കേസ് വിചാരണ കാത്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിനാണ് ഇലന്തൂര്‍ കടകംപള്ളി വീട്ടിലെ പൈശാചിക കൃത്യം പുറംലോകമറിഞ്ഞത്. ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), രണ്ടാം ഭാര്യ ലൈല (52), മന്ത്രവാദത്തിനെത്തിയ പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (52) എന്നിവരാണ് കേസിലെ പ്രതികള്‍.
2022 ജൂണ്‍ എട്ടിന് രാത്രിയിലാണ് ആദ്യ ദുര്‍മന്ത്രവാദം നടന്നത്. കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിയെ (49) കെട്ടിയിട്ട് കഴുത്തറുത്താണ് ബലി നല്‍കിയത്. സെപ്തംബര്‍ 26നാണ് സേലം ധര്‍മ്മപുരി സ്വദേശി പത്മത്തെയാണ് (52) ബലികൊടുത്തത്. പത്മ കേസിലെ കുറ്റപത്രം കഴിഞ്ഞ ജനുവരി ഏഴിന് എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും റോസിലിൻ കേസിന്റെ കുറ്റപത്രം ജനുവരി 21ന് പെരുമ്ബാവൂര്‍ കോടതിയിലും സമര്‍പ്പിച്ചു. ഷാഫിയും ഭഗവല്‍സിംഗും വിയ്യൂര്‍ ജയിലിലാണ്. ലൈല കാക്കനാട് ജയിലിലും.
2022 സെപ്തംബര്‍ 27നാണ് പത്മയെ കാണാനില്ലന്ന് കാണിച്ച് മകൻ ശെല്‍വൻ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ് ഷാഫിയുടെ എറണാകുളത്തെ ഹോട്ടലിലേക്ക് പത്മ പോകുന്നതിന്റെയും ഇയാളുടെ ജീപ്പില്‍ കയറുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലികളുടെ വിവരങ്ങള്‍ പുറത്തുവന്നത്.
പത്മക്ക് മുൻപ് കാലടിയിലെ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊന്നെന്നും ഷാഫി മൊഴി നല്‍കി. തുടര്‍ന്നാണ് ഭഗവല്‍ സിംഗ്, ലൈല എന്നിവരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹാവശിഷ്ടങ്ങള്‍ കഷണങ്ങളാക്കി ഭഗവല്‍സിംഗിന്റെ വീട്ടുപറമ്ബില്‍ ഉപ്പു വിതറി കുഴിച്ചിട്ടെന്നും പ്രതികള്‍ വെളിപ്പെടുത്തി.