ഗസ്സ സിറ്റി: ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ഗസ്സയിലെ എല്ലാ ആശുപത്രികളും അടുത്ത 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ ആരോഗ്യ സംവിധാനം, പ്രത്യേകിച്ച് വടക്കൻ മേഖലയില്‍ ഇതിനകം തന്നെ പ്രവര്‍ത്തനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അഷ്റഫ് അല്‍ ഖുദ്ര അറിയിച്ചു.
ഗസ്സയിലെ രണ്ടു പ്രധാന ആശുപത്രികളായ അല്‍ ശിഫയും അല്‍ ഖുദ്സും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഗസ്സയിലെ സാഹചര്യം പരിതാപകരമാണെന്ന വ്യക്തമാക്കിയ യു.എൻ, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിന്‍റെ നിര്‍ദേശപ്രകാരം നവംബര്‍ അഞ്ചു മുതല്‍ ഇതുവരെ വടക്കൻ ഗസ്സയില്‍നിന്ന് തെക്കൻ മേഖലയിലേക്ക് രണ്ടുലക്ഷം ഫലസ്തീനികള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.
ജനം കൂട്ടത്തോടെ ക്യാമ്ബുകളിലേക്ക് എത്തുന്നതും വെള്ളം, ഭക്ഷണം എന്നിവയുടെ ക്ഷാമവും ആശങ്ക വര്‍ധിപ്പിക്കുന്നതായി യു.എൻ പ്രതിനിധികള്‍ പറയുന്നു. പലരും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ നിര്‍ബന്ധിതരാകുകയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഇന്നലെ രാത്രിയും ഇസ്രായേല്‍ വടക്കൻ മേഖലയില്‍ ഉള്‍പ്പെടെ ശക്തമായ വ്യോമാക്രമണം തുടര്‍ന്നു. ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്‍റെ വെടിയേറ്റ് 20 വയസ്സുള്ള മുഹമ്മദ് അബ്ദ് അല്‍മജീദ് മരിച്ചു. രണ്ടു ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നാലുപേര്‍ക്ക് പരിക്കേറ്റു.