ഡാലസ് ∙ ഭാര്യയേയും മൂന്നു മാസമുള്ള മകനേയും കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചു. ക്രോഗ് വൻഡിവേഗി (40) നെയാണു പരോളിനു പോലും അർഹതയില്ലാതെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചത്.
ഭാര്യ ഷാനയെ കഴുത്തറുത്ത നിലയിൽ കട്ടിലിലും തൊട്ടടുത്ത തൊട്ടിലിൽ കുട്ടിയേയും പൊലിസ് കണ്ടെത്തി. സംഭവത്തിനുശേഷം 911 വിളിച്ചു ക്രോഗ് തന്നെയാണ് ഭാര്യയേയും മകനേയും വീട്ടിൽ അതിക്രമിച്ചു കയറി ആരോ വധിച്ചുവെന്ന് അറിയിച്ചത്. വീട്ടിനകത്തു കളവുനടന്നതു പോലെയുള്ള പ്രതീതിയായിരുന്നു. പല ഷെൽഫുകളും തുറന്നും ചിലതിൽ നിന്നും സാധനങ്ങൾ പുറത്തേക്കു വലിച്ചിട്ട രീതിയിലുമായിരുന്നു.
ഞാൻ ജോലിയിലേക്ക് പോകുമ്പോൾ ഭാര്യ വീട്ടിനകത്തുണ്ടായിരുന്നുവെന്നും ആരോടോ ഫോൺ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നും ഭർത്താവ് പൊലിസിനെ അറിയിച്ചു. അന്വേഷണത്തിൽ പറഞ്ഞതെല്ലാം കളവാണെന്ന് പൊലീസ് കണ്ടെത്തി. 70,000 ഡോളറിന്റെ ലൈഫ് ഇൻഷ്വറൻസ് തട്ടിയെടുക്കാനാണു പ്രതി തന്നെ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
പ്രതിക്ക് വധശിക്ഷ വേണമെന്നു പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നില്ല. കവർച്ചക്കാരനാണ് കൊലനടത്തിയതെങ്കിൽ എന്തിനാണ് മൂന്നു മാസം പ്രായമുള്ള കുട്ടിയെ വധിക്കുന്നതെന്നു കോടതി ചോദിച്ചു.
പി പി ചെറിയാൻ