വാഷിങ്ടണ്‍: ബന്ദികളെ വിട്ടയച്ചതില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു തുടക്കം മാത്രമാണെന്ന് ബൈഡൻ പറഞ്ഞു.
ഇസ്രായേല്‍-പലസ്തീൻ വിഷയത്തില്‍ സമാധാനത്തിന്റെ പാതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബൈഡൻ പറഞ്ഞു.
‘വരും ദിവസങ്ങളില്‍ കൂടുതല്‍പേരെ വിട്ടയയ്ക്കുമെന്ന് കരുതുന്നു. ഇപ്പോഴും നിരവധിപേര്‍ ബന്ദിയാക്കപ്പെട്ടിട്ടുണ്ട്. അവരുടെ മോചനത്തിനായി പരമാവധി ശ്രമിക്കും’- ബൈഡൻ പറഞ്ഞു. രണ്ട് അമേരിക്കൻ വനിതകളെയും ഒരു കുട്ടിയെയും കാണാനില്ലെന്നും അവരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു.
ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍, ഈജിപ്ത്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ബൈഡൻ നന്ദി പറഞ്ഞു. പശ്ചിമേഷ്യയില്‍ വ്യാപിക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും നിര്‍ത്തണമെന്നും ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച 24 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. അതില്‍ 13 ഇസ്രായേലികളും 10 തായ്ലൻഡ് സ്വദേശികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമുണ്ട്. ഇസ്രായേല്‍ 39 വനിതകളെയും കുട്ടികളെയും വിട്ടയച്ചു.