ഫുട്ബാളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഒഴിവാക്കി ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെൻസേമയുടെ ഡ്രീം ഇലവൻ.
മികച്ച താരത്തിനുള്ള ബാലൻ ഡി ഓര്‍ പുരസ്കാരം എട്ട് തവണ നേടിയ മെസ്സിയെയും അഞ്ചുതവണ സ്വന്തമാക്കിയ റൊണാള്‍ഡോയെയും ഒഴിവാക്കിയ ടീമില്‍ ബെൻസേമ തനിക്ക് ഇടം നല്‍കിയിട്ടുമുണ്ട്.
2009 മുതല്‍ 2021 വരെ ബാഴ്സലോണയിലായിരുന്ന മെസ്സി എന്നും തന്റെ എതിരാളിയായിരുന്നെങ്കില്‍ റയല്‍ മാഡ്രിഡിനൊപ്പം നിരവധി കിരീട നേട്ടങ്ങളില്‍ തനിക്കൊപ്പമുണ്ടായിരുന്ന റൊണാള്‍ഡോയെ തഴഞ്ഞത് ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ്. സൗദിയിലെ അല്‍ ഇത്തിഹാദിനായി കളിക്കുന്ന ബെൻസേമ അവരുടെ സോഷ്യല്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്ന ടീമിനെ വെളിപ്പെടുത്തിയത്.
രണ്ട് സ്ട്രൈക്കര്‍മാരുള്ള ടീമില്‍ തനിക്കൊപ്പം ബെൻസേമ തെരഞ്ഞെടുത്തത് റൊണാള്‍ഡോ നസാരിയോയെയാണ്. മിഡ്ഫീല്‍ഡര്‍മാരായി സിനദിൻ സിദാനും റൊണാള്‍ഡീഞ്ഞോയും പോള്‍ പോഗ്ബയും ക്ലോഡ് മകലേലെയും വരുമ്ബോള്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ സെര്‍ജിയോ റാമോസും പെപയുമാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ മാര്‍സലൊയെയും റൈറ്റ് ബാക്കായി ഡാനി ആല്‍വസിനെയുമാണ് ബെൻസേമ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്റെ വല കാക്കുന്നത് മാനുവല്‍ ന്യൂയറാണ്.
ഇതിഹാസ താരം സിനദിൻ സിദാൻ, പോള്‍ പോഗ്ബ, ക്ലോഡ് മകലേലെ എന്നിവരാണ് ടീമില്‍ തനിക്കൊപ്പം ഇടം നല്‍കിയ ഫ്രഞ്ചുകാര്‍. ബ്രസീലില്‍നിന്ന് റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോ നസാരിയോയും മാഴ്സലൊയും ഡാനി ആല്‍വസും ഇടം പിടിച്ചപ്പോള്‍ സ്പെയിനില്‍നിന്ന് സെര്‍ജിയോ റാമോസും പോര്‍ച്ചുഗലില്‍നിന്ന് പെപെയും ജര്‍മനിയില്‍നിന്ന് മാനുവല്‍ ന്യൂയറുമാണ് ടീമിലുള്ളത്. ടീമിലെ ആറുപേരും റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങിയവരാണെന്നതും ശ്രദ്ധേയമാണ്.