ലണ്ടൻ: ഇംഗ്ലണ്ടിന് വേണ്ടി ട്വന്റി 20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ താരമായി സ്പിന്നര്‍ ആദില്‍ റാഷിദ്.
ബ്രിജ്ടൗണില്‍ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലാണ് 35കാരൻ അതുല്യ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി കെയ്ല്‍ മയേഴ്സിന്റെയും ഷിംറോണ്‍ ഹെറ്റമേയറുടെയും വിക്കറ്റുകള്‍ താരം സ്വന്തമാക്കി. 100 ട്വന്റി 20 മത്സരങ്ങളില്‍നിന്നാണ് അത്രയും വിക്കറ്റ് നേടിയത്. 25.99 ആണ് ശരാശരി. രണ്ട് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 88 മത്സരങ്ങളില്‍ 96 വിക്കറ്റ് സ്വന്തമാക്കിയ ക്രിസ് ജോര്‍ദാനാണ് ആദിലിന് തൊട്ടുപിന്നിലുള്ളത്. 56 മത്സരങ്ങളില്‍ 65 വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് മൂന്നാമത്.
കഴിഞ്ഞ മത്സരത്തിലെ രണ്ട് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാരില്‍ രണ്ടാമനായും ആദില്‍ മാറി. 254 മത്സരങ്ങളില്‍ 31.66 ശരാശരിയില്‍ 359 വിക്കറ്റാണ് നേടിയത്. 284 മത്സരങ്ങളില്‍ 358 വിക്കറ്റ് നേടിയ മൊയീൻ അലിയെയാണ് മറികടന്നത്. 178 മത്സരങ്ങളില്‍ 410 വിക്കറ്റ് നേടിയ ഗ്രേം സ്വാൻ ആണ് ഒന്നാമത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ അഞ്ചാമനാണ് സ്വാൻ. 396 മത്സരങ്ങളില്‍ 977 വിക്കറ്റ് കൊയ്ത ജെയിംസ് ആൻഡേഴ്സണാണ് ഒന്നാമത്.