തിരുവനന്തപുരം: നാളെ രാത്രി എട്ട് മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ ആറ് വരെ പെട്രോള്‍ പമ്ബുകള്‍ അടച്ചിടും.
പമ്ബുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി പത്ത് മണി വരെ മാത്രമേ പമ്ബുകള്‍ പ്രവര്‍ത്തിക്കൂ എന്നും ഇവര്‍ പറഞ്ഞു.
ആശുപത്രികളില്‍ ആക്രമണം നടന്നപ്പോള്‍ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതുപോലെ പമ്ബുകളെ സംരക്ഷിക്കാനും നിയമ നിര്‍മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്ബുകളില്‍ മോഷണവും ഗുണ്ടാ ആക്രമണവും പതിവാണെന്നാണ് സംഘടന പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇങ്ങനെ നല്‍കിയാല്‍ പമ്ബിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാനെത്തുന്നവര്‍ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന പറയുന്നു.
നാളെ സംസ്ഥാന വ്യാപകമായി സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈസ്റ്റ് ഫോര്‍ട്ട്, വികാസ് ഭവൻ, കിളിമാനൂര്‍, ചടയമംഗലം, പൊൻകുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റ് ഉള്ളത്.