കൊല്ലം: ഒരച്ഛന്റെ പ്രതികാര കഥയുമായാണ് കണ്ണൂര്‍ മമ്ബറം എച്ച്.എസ്.എസിന്റെ മൂകാഭിനയ ടീം കൊല്ലത്തേക്ക് വണ്ടി കയറിയത്.
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം വാര്‍ത്തയില്‍ നിറഞ്ഞ് നിന്ന സമയത്താണ് കണ്ണൂരില്‍ ഉപജില്ലാ കലോത്സവങ്ങള്‍ നടന്നത്. വിധി വരുന്നതിന് മുമ്ബ് തന്നെ പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും പ്രതിയുടെ വധശിക്ഷ തന്നെയാണ് മൂകാഭിനയത്തിലൂടെ അവര്‍ അവതരിപ്പിച്ചത്. വിധി വരാനിരിക്കുന്ന സമയമായതുകൊണ്ടാണ് വിഷയം അതുതന്നെ എന്ന് തീരുമാനിച്ചതെന്നും എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ടീം മമ്ബറം എച്ച്.എസ്.എസ് പറയുന്നു.
ഉപജില്ല മത്സരത്തിന് ഒരു ദിവസം മുമ്ബാണ് ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ വിധി വരുന്നത്. എന്നാല്‍ അതിന് മുമ്ബ് തന്നെ തങ്ങള്‍ ഒരു വിധി ഉണ്ടാക്കിയിരുന്നുവെന്നും പരിശീലനം പൂര്‍ത്തിയാക്കിയിരുന്നുവെന്നും മമ്ബറം എച്ച്.എസ്.എസിന്‍റെ പരിശീലകൻ പറഞ്ഞു.
കേരളത്തെ മുഴുവൻ നടുക്കിയ നരബലിയായിരുന്നു കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ മമ്ബറം എച്ച്.എസ്.എസ് മൂകാഭിനയമായി അവതരിപ്പിച്ചത്. അന്ന് ഗ്രേഡുമായായിരുന്നു മടങ്ങിയത്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.