ഇതുവരെ ചികിത്സ തേടിയത് 52,000 ത്തോളം പേര്‍ മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭക്തര്‍ക്കു മികച്ച സേവനമൊരുക്കി ശ്രദ്ധേയമാവുകയാണ് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി.
പ്രതിദിനം ആയിരത്തോളം ഭക്തരാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. ഈ സീസണില്‍ ഇതുവരെ 52,000 പേരാണ് സന്നിധാനം ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി മൂന്നു ട്രാക്ടറുകളിലായി പമ്ബയില്‍ നിന്നും മരുന്നുകള്‍ സന്നിധാനത്ത് എത്തിച്ചു കഴിഞ്ഞു. ഇതിനു പുറമേ മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിനായി 12 ലക്ഷം രൂപയുടെ മരുന്നുകളാണ് സന്നിധാനത്തെ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് സന്നിധാനം ആയുര്‍വേദ ആശുപത്രി ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഷാനവാസ് പറഞ്ഞു.
കാനനപാതയിലൂടെ നഗ്ന പാദരായി നടന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സാധാരണയായി ഉണ്ടാവാറുള്ള പേശി വേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഉദര രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് ആയൂര്‍വേദ ആശുപത്രി മുഖേന ലഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ആശ്വാസം ലഭിക്കുന്നു എന്നതു തന്നെയാണ് ആയൂര്‍വേദ ചികിത്സയ്ക്ക് പ്രിയമേറാനുളള കാരണവും. കൂടാതെ ഭക്തര്‍ക്ക് തിരുമ്മല്‍ ചികിത്സയും ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് ആവി പിടിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 8000 ത്തോളം പേരാണ് പഞ്ചകര്‍മ്മ തെറാപ്പി പ്രയോജനപ്പെടുത്തിയത്.
പോലീസുകാര്‍, ദേവസ്വം ജീവനക്കാര്‍, മറ്റ് ജോലിക്കെത്തിയവര്‍ എന്നിവര്‍ക്കെല്ലാം അനുഗ്രഹമാവുകയാണ് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി. ഡ്യൂട്ടി കഴിഞ്ഞ് ആയൂര്‍വേദ ആശുപത്രി സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇവരില്‍ പലരും മടങ്ങുന്നത്. പേശിവേദന, നടുവേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് കൂടുതല്‍പേരും എത്തുന്നത്. ചൂട് പിടിപ്പിച്ചും ബാൻഡേജ് ചുറ്റിയും ആവി പിടിക്കാനുള്ള സൗകര്യമൊരുക്കിയും ആശുപത്രി സേവനങ്ങള്‍ ഇവര്‍ക്കും ഉറപ്പാക്കുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാരും അഞ്ച് തെറാപ്പിസ്റ്റുകളുമുള്‍പ്പെടെ 23 പേര്‍ സേവനം അനുഷ്ഠിക്കുന്നു. ഇക്കൂട്ടത്തില്‍ മര്‍മ്മ സ്പെഷ്യലിസറ്റ് ഡോക്ടര്‍മാരും നാലു ഫാര്‍മസിസ്റ്റും ആറ് സപ്പോര്‍ട്ടിങ് ജീവനക്കാരും ആശുപത്രിയില്‍ സേവനത്തിലുണ്ട്.
ഭാരതീയ ചികിത്സാവകുപ്പിന്റെ നേതൃത്വത്തില്‍ ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഷാനവാസിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ സന്നിധാനത്ത് ഭക്തര്‍ക്കായി ആശുപത്രിയില്‍ സേവനം ഒരുക്കുന്നത്. സന്നിധാനത്തിനു പുറമേ പമ്ബയിലും എരുമേലിയും ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നു. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനു പുറമേ മാസ പൂജ സമയങ്ങിലും ആശുപത്രി സേവനം സന്നിധാനത്ത് ലഭ്യമാണ്. നിലവില്‍ ജനുവരി 20 വയൊണ് ആശുപത്രിയുടെ പ്രവര്‍ത്തനം.