ആലുവ: പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിര്‍മാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. ദീര്‍ഘനാളായി പൊട്ടിപ്പൊളിഞ്ഞ റോഡ് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്.
ഇൻറര്‍ലോക്ക് കട്ട വിരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എന്നാല്‍, നാലുമീറ്റര്‍ ഉണ്ടായിരുന്ന റോഡിന്‍റെ വീതി കുറച്ചാണ് പണി നടക്കുന്നത്.
റോഡില്‍നിന്ന് ഒന്നര അടിയോളം ഉയര്‍ത്തിയാണ് നിര്‍മാണം. ഉയരം കൂട്ടുകയും വീതി കുറക്കുകയും ചെയ്തതുമൂലം ഇരു വശങ്ങളിലും ഒന്നര അടിയോളം താഴ്ച രൂപപ്പെട്ടു. ഒട്ടേറെ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് അപകടം വരുന്ന രീതിയില്‍ പുനരുദ്ധരിക്കുന്നത്.
എം.എല്‍.എ ഓഫിസിന്‍റെ മുന്നിലൂടെ പോകുന്ന അശാസ്ത്രീയ നിര്‍മാണത്തിനെതിരെ ചെറുവിരല്‍ അനക്കാൻ എം.എല്‍.എ തയാറായില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനിയര്‍ ദീപ പോള്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. ഡി.വൈ.എഫ്.ഐ മുൻ ജില്ല ജോ. സെക്രട്ടറിയും സി.പി.എം ഏരിയ കമിറ്റി അംഗവുമായ രാജീവ് സക്കറിയ, ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, മേഖല സെക്രട്ടറി മുഹമ്മദ് ഹിജാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാട്ടര്‍ അതോറിറ്റി ഓഫിസ് മുതല്‍ നിര്‍മ്മല സ്കൂള്‍ വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും ഒരുമീറ്റര്‍ വീതം വീതികൂട്ടാൻ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇത്തരത്തില്‍ റോഡ് അഞ്ചു മീറ്ററായി വികസിപ്പിച്ച്, വശങ്ങള്‍ ചരിച്ച് കോണ്‍ക്രീറ്റ് ചെയ്യാനും തീരുമാനമായി.