കൊച്ചി: മലയാളസര്‍വകലശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചത് റദ്ദാക്കി ഹൈക്കോടതി . എംഎസ്‌എഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അൻസീറ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഒരാഴ്ചക്കകം സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.
നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഉടനെ അധികൃതര്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.ഒമ്ബത് ജനറല്‍ സീറ്റിലും 11 അസോസിയേഷൻ സീറ്റിലും സെനറ്റിലുമാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്. ഈ വിജയം ചോദ്യം ചെയ്താണ് എംഎസ്‌എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജി നല്‍കിയ ഫൈസല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളുകയായിരുന്നു. മറ്റുള്ള ഹര്‍ജിക്കാര്‍ വിവിധ സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിക്കാൻ എത്തിയെങ്കിലും ടോക്കണ്‍ നിഷേധിച്ചതോടെ ഇവര്‍ക്ക് പത്രിക നല്‍കാനായില്ല. എന്നാല്‍ പത്രിക തളളിയതിനും ടോക്കണ്‍ നിരസിച്ചതിനുമുള്ല കാരണങ്ങള്‍ അധികൃതര്‍ വ്യക്തമാക്കില്ല. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പത്രിക തള്ളിയതിനും സ്വീകരിക്കാതിരുന്നതിനും വ്യക്തമായ കാരണം പറയാത്തതിന് നിലനില്‍പ്പില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.