കണ്ണൂര്‍: ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ.
ഖാദര്‍ മൊയ്തീന്‍. മുസ്‌ലിം ലീഗ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ഇ. അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കണം.
കൈവെച്ച എല്ല മേഖലയിലും തന്റെ വ്യക്തിപ്രഭാവം കാണിച്ച നേതാവാണ് ഇ. അഹമ്മദ്. ഐക്യരാഷ്ടസഭയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുമ്ബോഴെല്ലാം അദ്ദേഹം ഫലസ്തീന്‍ വിഷയം ഉയര്‍ത്തികാട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹത്തോളം സഞ്ചരിച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നില്ല. പിന്നീടാണ് നരേന്ദ്ര മോദി ലോകം ചുറ്റാന്‍ ആരംഭിച്ചത്. ലോകത്ത് പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് ലോകത്തോട് അദ്ദേഹം വിളിച്ചുപറയുകയും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അനുസ്മരണം നടത്തി. ജില്ല പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി. സഹദുല്ല, കെ.എ. ലത്തീഫ്, കെ.പി. താഹിര്‍, ടി.എ. തങ്ങള്‍, എം.പി. മുഹമ്മദലി, കെ.വി. മുഹമ്മദലി ഹാജി, ബി.കെ. അഹമ്മദ്, സി.സമീര്‍, പി.സി. അഹമ്മദ് കുട്ടി, അഡ്വ. പി. മഹമൂദ്, മുസ് ലിഹ് മഠത്തില്‍, മൊയ്തു വാരം, എം.എ കരിം എന്നിവർ സംസാരിച്ചു.