മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സംഭാവനയായി നല്‍കിയത് 2.51 കോടി രൂപ.
കഴിഞ്ഞ ദിവസം രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങിനെത്തിയപ്പോഴാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് അംബാനി സംഭാവന കൈമാറിയത്.
ക്ഷേത്രത്തില്‍ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സംഭാവന നല്‍കിയ കാര്യം റിലയൻസ് അറിയിച്ചത്. അംബാനി കുടുംബാംഗങ്ങളോടൊപ്പമാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുത്തത്. മുകേഷ് അംബാനിക്കൊപ്പം ഭാര്യ നീത അംബാനി മകള്‍ ഇഷ അംബാനി മരുമകൻ ആനന്ദ് പിരാമള്‍ മക്കളായ ആകാശ്, ആനന്ദ്, മരുമക്കളായ ശ്ലോക മേഹ്ത, രാധിക മെർച്ചന്റ് എന്നിവരുമുണ്ടായിരുന്നു.
ഭഗവാൻ രാമൻ ഇന്നെത്തുകയാണ് രാജ്യം മുഴുവൻ ഇന്ന് ദീപാവലിയാണെന്നായിരുന്നു ചടങ്ങിന് മുമ്ബ് മുകേഷ് അംബാനി പറഞ്ഞത്. ഈ ദിനം ചരിത്രത്തിന്റെ പേജുകളില്‍ രേഖപ്പെടുത്തുമെന്നും ഇവിടെയെത്താൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു റിലയൻസ് ജിയോ ചെയർമാനായ ആകാശ് അംബാനിയുടെ പ്രതികരണം.
ഇതാദ്യമായല്ല മുകേഷ് അംബാനി ആരാധനാലയങ്ങള്‍ക്ക് സംഭാവന നല്‍കുന്നത്. കേദാർനാഥ്-ബദ്രിനാഥ് ക്ഷേത്രങ്ങള്‍ക്കായി അഞ്ച് കോടി രൂപ അംബാനി സംഭാവന നല്‍കിയിരുന്നു. 2023 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ സോമനാഥ് ക്ഷേത്രത്തില്‍ സന്ദർശനം നടത്തിയ അംബാനി 1.51 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഗുരുവായൂരിലെത്തിയ അംബാനി ഒന്നരക്കോടി രൂപയാണ് ക്ഷേത്രത്തിന് നല്‍കിയത്.