ദോഹ: ജി.സി.സി സുപ്രീം കൗണ്‍സില്‍ ഉപദേശക സമിതിയുടെ 27ാമത് സെഷന് ദോഹയില്‍ തുടക്കം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആല്‍ഥാനി യോഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പങ്കെടുത്തു. ഊർജ സുരക്ഷാ പ്രശ്‌നങ്ങള്‍ പഠിക്കുന്നതില്‍ ജി.സി.സി രാജ്യങ്ങളിലെ നേതാക്കളുടെ നിർദേശം നടപ്പിലാക്കുന്നതിനുള്ള ഉപദേശക സമിതിയുടെ ചുമതലകളെ പിന്തുണക്കാൻ ഖത്തർ ഭരണകൂടം മുന്നിലുണ്ടാകുമെന്ന് സെഷന് മുമ്ബുള്ള യോഗത്തില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.
1997ലെ 18ാമത് സെഷനില്‍ സുപ്രീം കൗണ്‍സില്‍ തീരുമാനമനുസരിച്ച് ഉപദേശക സമിതി സ്ഥാപിതമായതുമുതല്‍ വിവിധ കാഴ്ചപ്പാടുകളും പഠനങ്ങളും കൊണ്ട് വരാനുള്ള ശ്ലാഘനീയ ശ്രമങ്ങളിലൂടെ സംയുക്ത ഗള്‍ഫ് പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സമിതിയുടെ പങ്ക് അദ്ദേഹം സംസാരത്തിനിടെ ചൂണ്ടിക്കാട്ടി.
സാമ്ബത്തിക, വ്യാവസായിക, പാരിസ്ഥിതിക, സാമൂഹിക സഹകരണ മേഖലകളെയാണ് ഉപദേശക സമിതിയുടെ പ്രധാന ശിപാർശകള്‍ പിന്തുണക്കുന്നതെന്നും, ഇത് ജി.സി.സി രാജ്യങ്ങളുടെയും അതിന്റെ സ്ഥാപനങ്ങളുടെയും നേട്ടങ്ങള്‍ വർധിക്കാൻ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സുപ്രീം കൗണ്‍സില്‍ ഉപദേശക സമിതിയുടെ 27ാമത് സെഷൻ വിജയിപ്പിക്കുന്നതില്‍ ജി.സി.സി സെക്രട്ടറി ജനറലിനും സുപ്രീം കൗണ്‍സില്‍ ഉപദേശക സമിതി ബോർഡ് അംഗങ്ങള്‍ക്കും അതിന്റെ ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും നന്ദിയും ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.