കഴക്കൂട്ടം: ഇന്ത്യയില്‍ അധികം സുപരിചിതമല്ലാത്ത ഇലക്‌ട്രോണിക് സ്പോർട്സ് എന്ന കായിക മേഖലയില്‍ വിജയഗാഥ രചിക്കുകയാണ് പാലക്കാട് സ്വദേശി അർജുൻ, തിരുവനന്തപുരം സ്വദേശി ശരത്ത് എന്നിവർ.
2019ല്‍, ആരംഭിച്ച ബ്ലൈൻഡ് ഗെയിംസ് എന്ന ഇ- സ്പോർട്സ് സംരംഭം കഴിഞ്ഞവർഷം അഹമ്മദാബാദില്‍ നടന്ന ബി.ജി.എം.എ പ്രോ സീരീസ് നാഷണല്‍ ചാമ്ബ്യൻഷിപ്പ് കരസ്ഥമാക്കി. പബ്‌ജി മാതൃകയില്‍ ഗെയിമുകള്‍ ഡെവലപ്പ് ചെയ്ത് നടത്തുന്ന ചാമ്ബ്യൻഷിപ്പിന്റെ സമ്മാനത്തുക ഒന്നരക്കോടി രൂപയാണ്.
മത്സരയോഗ്യമായ ഇലക്‌ട്രോണിക് ഗെയിമുകള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൈൻഡ് ഗെയിംസ് എന്ന സംരംഭം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനും ബ്ലൈൻഡ് ഗെയിംസിനായി. ദേശീയ തലത്തില്‍ അക്കാദമി ടീമിനെ രൂപീകരിച്ച് അതില്‍നിന്നുമാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. താരതമ്യേന പുതുതലമുറയിലെ ആളുകളെയാണ് ഗെയിംസ് ലക്ഷ്യമിടുന്നത്. സൗദി ദുബൈ, ഖത്തർ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഇ- സ്പോർട്സ് ഫെഡറേഷനുമായി ബ്ലൈൻഡ് ഗെയിംസിനു ഔദ്യോഗിക സഹകരണമുണ്ട്.
കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ഇ- സ്പോർട്സ് പ്രദർശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ഓഗ്മെന്റഡ് റിയാലിറ്റി (ഏആർ), വെർച്വല്‍ റിയാലിറ്റി (വി.ആർ) സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രിക്കറ്റ്, ഫുട്ബോള്‍, ടെന്നീസ് മുതലായ മത്സരങ്ങള്‍ കളിക്കാനും ഇ- സ്പോർട്സ് മേഖല പരിചയപ്പെടാനും നിരവധി ആളുകളാണ് സ്റ്റാളുകളില്‍ എത്തുന്നത്.