ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകള്‍ പുറത്തുവന്നിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ ആർ.ജെ.ഡിയും കോണ്‍ഗ്രസും പ്രത്യേകം യോഗം വിളിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടന്ന ചായസത്കാരത്തില്‍ നിതീഷ് കുമാർ ഒറ്റക്കാണ് വന്നത്. ഒപ്പം ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സാന്നിധ്യമില്ലാത്തതാണ് സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് സംശയത്തിന് ബലം നല്‍കിയത്.
ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ് നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ്. നിതീഷ് എൻ.ഡി.എക്കൊപ്പം പോയാലും തങ്ങള്‍ ഇൻഡ്യ സഖ്യത്തിനൊപ്പമുണ്ടാകുമെന്നാണ് ജനതാദളിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തും. രാഷ്ട്രീയത്തില്‍ ഒരു വാതിലും അടക്കപ്പെടുന്നില്ല. ആവശ്യമുണ്ടെങ്കില്‍ വാതിലുകള്‍ തുറക്കപ്പെടും. എന്നാണ് നിതീഷിന്റെ മടങ്ങിവരവിനെ കുറിച്ച് മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാർ മോദി പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ വേണമെന്നും ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്നുമാണ് നിതീഷ് കുമാർ മുന്നോട്ടുവെച്ച നിർദേശം. പുതിയ സർക്കാരില്‍ സുശീല്‍ കുമാർ മോദിക്ക് തന്നെയാണ് ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് ആർ.ജെ.ഡിക്ക് മുഖ്യമന്ത്രി പദം കൈമാറണമെന്ന ധാരണകള്‍ക്കിടെയാണ് അതിന് തയാറല്ലെന്ന സൂചനയുമായി നിതീഷ് കുമാർ മുന്നണി വിടാനൊരുങ്ങുന്നത്.