മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മൻമോഹൻ സിങിന്റെ പ്രവർത്തനം സഭയിലെ അംഗങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു.
വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള്‍ക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
‘രാജ്യസഭയിലെ ഒരു നിർണായക നിയമ നിർമാണവുമായി ബന്ധപ്പെട്ട അവസരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കെ മൻമോഹൻ സിങ് വീല്‍ചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ അഭിനന്ദനം. സഭയിലെ വോട്ടെടുപ്പില്‍ ഭരണപക്ഷം വിജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍, വീല്‍ചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ഒരു സഭാംഗം തന്റെ കർത്തവ്യങ്ങളില്‍ ജാഗ്രത പുലർത്തുന്നതിന്റെ ഉദ്ദാഹരണമാണിത്’, മോദി പറഞ്ഞു.
പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ക്ക് വലിയ ആയുസ്സില്ല. എന്നാല്‍, ഇരുസഭകളേയും രാജ്യത്തെയും അദ്ദേഹം നയിച്ച രീതി ഇന്ത്യൻ ജനാധിപത്യവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും ഓർമിക്കപ്പെടും. വോട്ടെടുപ്പില്‍ അദ്ദേഹം ആരെയാണ് പിന്തുണച്ചത് എന്നതിനല്ല പ്രാധാന്യം. എന്നാല്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. ദീർഘായുസ്സോടെ അദ്ദേഹം തങ്ങളെ നയിക്കട്ടെയെന്നും മോദി കൂട്ടിച്ചേർത്തു.
2023 ഓഗസ്റ്റില്‍ ഡല്‍ഹി ബില്ലുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയുടെ ഭാഗമാകാൻ വീല്‍ചെയറിലായിരുന്നു മൻമോഹൻ സിങ് എത്തിയത്. കൂടാതെ, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും അദ്ദേഹം വീല്‍ചെയറിലായിരുന്നു രാജ്യസഭയിലെത്തിയത്.