തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം വെള്ളിയാഴ്ച ബംഗാളിനെതിരെ. തുമ്ബ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലാണ് പ്രതീക്ഷയുടെ ഭാരമില്ലാതെ ആതിഥേയരിറങ്ങുന്നത്.
അഞ്ച് കളികളില്‍ നാല് സമനിലയും ഒരു തോല്‍വിയുമടക്കം എട്ട് പോയന്‍റുമായി ഗ്രൂപ് ബിയില്‍ ആറാം സ്ഥാനത്തുള്ള കേരളത്തിന്‍റെ ക്വാർട്ടർ ഫൈനല്‍ വഴികള്‍ പൂർണമായി അടഞ്ഞു. ഈ സീസണില്‍ ഉത്തർപ്രദേശ്, അസം, ബീഹാർ, ചത്തീസ്ഗഡ് എന്നീ ടീമുകളോട് സമനില വഴങ്ങിയ കേരളം, മുംബൈയോട് കൂറ്റൻ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇത്തവണ ടൂർണമെന്‍റില്‍ ഒരു വിജയംപോലും നേടാനാകാത്ത കേരളം, അവശേഷിക്കുന്ന മത്സരങ്ങളില്‍ വിജയത്തോടെ തലയുയർത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ 12 പോയന്‍റുമായി ഗ്രൂപ്പില്‍ അഞ്ചാംസ്ഥാനത്തുള്ള ബംഗാളിനെ വീഴ്ത്തുക അത്ര എളുപ്പമായിരിക്കില്ല. ടീമുകള്‍ വ്യാഴാഴ്ച തുമ്ബയില്‍ പരിശീലനത്തിനിറങ്ങി.