രണ്ടാം ദിനത്തെ കളി അവസാനിച്ചപ്പോള്‍ ബംഗാളിനു വേണ്ടി 27 റണ്‍സുമായി കരണ്‍ ലാലും ഒന്പതു റണ്‍സോടെ സൂരജ് ജസ്വാളുമാണ് ക്രീസില്‍ ഒന്നാം ദിനം സച്ചിൻ ബേബിക്ക് ഉറച്ച പിന്തുണ നല്കിയ അക്ഷയ് ചന്ദ്രൻ ഇന്നലെ സെന്‍റ് സേവ്യേഴ്സ് സ്റ്റേഡിയത്തില്‍ തന്‍റെ പേരില്‍ സെഞ്ചുറി കുറിച്ചു.
222 പന്തുകളില്‍ നിന്ന് ഒന്പത് ബൗണ്ടറി ഉള്‍പ്പെടെ 106 റണ്‍സ് അക്ഷയ് സ്വന്തമാക്കി. നാലിന് 256 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്കോർ 291 ല്‍ നില്‍ക്കേ 124 റണ്‍സ് എടുത്ത സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസറുദ്ദീൻ (13), ശ്രേയസ് ഗോപാല്‍ (2) എന്നിവർ വേഗം മടങ്ങി. വാലറ്റം അതിവേഗം പവലിയനിലേക്ക് മടങ്ങുന്നതിനിടെ ബേസില്‍ തന്പി ചെറിയ പ്രതിരോധം തീർത്തു. 40 പന്ത് നേരിട്ട ബേസില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 20 റണ്‍സ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിന്‍റെ ആദ്യ വിക്കറ്റ് സ്കോർ 41ല്‍ എത്തിയപ്പോള്‍ നഷ്ടമായി. 107 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്ന് എട്ടിന് 151 എന്ന നിലയിലേക്ക് ബംഗാള്‍ കൂപ്പുകുത്തി. ഇന്നലെ ബംഗാളിന് നഷ്ടമായ എട്ടില്‍ ഏഴ് വിക്കറ്റും ജലജ് സക്സേന സ്വന്തമാക്കി. 20 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്താണ് ജലജിന്‍റെ ഏഴുവിക്കറ്റ് പ്രകടനം.