വടകര: മള്‍ട്ടി സ്റ്റേറ്റ് ധനകാര്യ സ്ഥാപനത്തില്‍ ഇൻകം ടാക്സ് നടത്തിയ പരിശോധന നിക്ഷേപകരെ ആശങ്കയിലാക്കി. അടക്കാത്തെരു ജങ്ഷനിലെ ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ശാഖയിലാണ് രണ്ടു ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വടകരയിലെ ശാഖയിലും പരിശോധന നടന്നത്.
പരിശോധനക്കുപിന്നാലെ സ്ഥാപനം തുറന്ന് പ്രവർത്തനം തുടങ്ങിയതോടെ നിക്ഷേപകർ ചൊവ്വാഴ്ച കൂട്ടത്തോടെ പണം പിൻവലിക്കാനെത്തിയത് സൊസൈറ്റി അധികൃതരെ കുഴക്കി. ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍ വരെ പലരും നിക്ഷേപിച്ചിരുന്നു. പണം തിരിച്ചെടുക്കാനെത്തിയവരില്‍നിന്ന് ഡെപ്പോസിറ്റ് ബോണ്ട് തിരിച്ചുവാങ്ങി മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ച് രസീത് നല്‍കി രണ്ടാഴ്ചക്കകം പണം അക്കൗണ്ടില്‍ ലഭിക്കുമെന്നുപറഞ്ഞ് സൊസൈറ്റി അധികൃതർ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
ഏജന്റുമാർ മുഖേനയാണ് ലക്ഷങ്ങള്‍ ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നത്. ഗ്രാമീണ മേഖലയില്‍ നിന്നടക്കമുള്ള നിരവധി പേർ ക്രെഡിറ്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ആദായ നികുതി പരിശോധന സ്വാഭാവിക സംഭവം മാത്രമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.