റെവാരി (ഹരിയാണ): കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖിന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാണയിലെ റെവാരിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ട്രാക്ക് റെക്കോർഡുള്ള ആ പാർട്ടിയ്ക്ക് വർഷങ്ങള്‍ കഴിഞ്ഞിട്ടും മാറാൻ കഴിഞ്ഞിട്ടില്ല. ഒരേ കുടുംബത്തെ സേവിക്കുന്ന ഒരേ നേതാക്കന്മാരുള്ളതാണ് ഇതുനുകാരണം.രാമക്ഷേത്രം എന്നത് രാജ്യത്തിന്റെ ആവശ്യമായിരുന്നു. ഇന്നത് യാഥാർഥ്യമായി. കോണ്‍ഗ്രസിന് രാമക്ഷേത്രം വേണെമെന്നില്ലായിരുന്നു. ശ്രീരാമൻ അവർക്ക് സാങ്കല്‍പ്പികം മാത്രമാണ്. പക്ഷെ ഇപ്പോള്‍ അവരും ജയ് സിയറാം വിളിക്കുകയാണ് – പ്രധാനമന്ത്രി പറഞ്ഞു.
യുഎഇയും ഖത്തറും ഇന്ന്‌ഇന്ത്യയെ ബഹുമാനിക്കുന്നു. അത് പ്രധാനമന്ത്രിക്കുമാത്രമുള്ള ആദരവല്ല, മറിച്ച് രാജ്യത്തെ ഓരോ പൗരനുമുള്ളതാണ്. യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കെവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎ മുന്നണി 400-ല്‍ അധികം സീറ്റുകള്‍ നേടുമെന്നും തന്റെ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിഎടുത്തുകളയുന്നതിനെ എതിർത്തവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ജമ്മുവിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന് ഞാൻ ഉറപ്പുനല്‍കി. ഇന്നത് ചരിത്രമാണ്. ആർട്ടിക്കിള്‍ 370 റദ്ദാക്കിയവർക്ക് തിരഞ്ഞെടുപ്പില്‍ 370 സീറ്റ് ലഭിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ബിജെപിയ്ക്ക് 370 സീറ്റും എൻഡിഎ 400 സീറ്റിന് മുകളിലും നേടുമെന്നും മോദി അവകാശപ്പെട്ടു.