ഗാസാസിറ്റി: ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തല്‍ തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യു.എസ്.
പ്രസിഡന്റ് ജോ ബൈഡൻ. പേരുവെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഇസ്രയേല്‍ ഉന്നതോദ്യോഗസ്ഥനും ചൊവ്വാഴ്ച ഇക്കാര്യം സൂചിപ്പിച്ചു.
2023 നവംബറിലെപോലെ പലസ്തീൻ തടവുകാരുടെ മോചനത്തിനുപകരം ഹമാസിന്റെ പക്കലുള്ള ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കുന്ന തരത്തിലുള്ളതാവും ഇത്തവണത്തെ വെടിനിർത്തല്‍ക്കരാറും. ഈജിപ്ത്, ഖത്തർ, യു.എസ്., ഫ്രാൻസ് എന്നിവയുടെ മധ്യസ്ഥതയില്‍ ഇതിനുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. മാർച്ചില്‍ റംസാൻമാസം ആരംഭിക്കുന്നതിനുമുമ്ബായി ആറാഴ്ചത്തെ വെടിനിർത്തല്‍ കൊണ്ടുവരാനുള്ള തിരക്കിട്ടശ്രമമാണ് നടക്കുന്നത്.
നവംബറിലെ വെടിനിർത്തലിനു ചുക്കാൻപിടിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ താനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസില്‍ കൂടിക്കാഴ്ച നടത്തും. ഫ്രാൻസിലേക്കു തിരിക്കുംമുമ്ബ് ഖത്തറിലെ ദോഹയില്‍ക്കഴിയുന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുമായി അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥിരമായ വെടിനിർത്തല്‍ അടിയന്തരമായി സാധ്യമാക്കുന്നതിനുള്ള ചർച്ചയായിരുന്നു ഇതെന്ന് ‘ഖത്തർ ന്യൂസ് ഏജൻസി’ റിപ്പോർട്ടുചെയ്തു.
അതേസമയം, വെടിനിർത്തല്‍ കൊണ്ടുവരുന്നതിലൂടെ റാഫയില്‍ നടത്താനുദ്ദേശിക്കുന്ന കരയാക്രമണം വൈകിപ്പിക്കാമെന്നല്ലാതെ തടയാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനുമേല്‍ പൂർണവിജയം നേടാൻ റാഫയില്‍ കരയുദ്ധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമാസത്തോടടുക്കുന്ന യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,782 ആയി.