ന്യൂയോർക്ക്: കഴിഞ്ഞ പത്തു വർഷത്തിനിടെ വടക്കൻ പസഫിക് സമുദ്രത്തിലെ ഹംപ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് സംഭവിച്ചതായി കണ്ടെത്തല്‍.
സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാന ഫലമായി ഇത്തരം ഉഷ്ണതരംഗങ്ങള്‍ ഉയരുന്നത് ഹംപ്ബാക്ക് തിമിംഗലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് ആശങ്ക. സംരക്ഷണ ശ്രമങ്ങളിലൂടെയും തിമിംഗലവേട്ട നിരോധിച്ചതിലൂടെയും 2012 വരെ ഹംപ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം ഉയർത്താൻ സാധിച്ചിരുന്നു. 2012ല്‍ വടക്കൻ പസഫിക്കില്‍ 33,000 ഹംപ്ബാക്ക് തിമിംഗലങ്ങളുണ്ടായിരുന്നെങ്കില്‍ ഇന്നത് 26,600 ആയി ചുരുങ്ങിയെന്നാണ് കണ്ടെത്തല്‍.
ചൂട് കൂടുന്നത് തിമിംഗലങ്ങള്‍ ആഹാരമാക്കുന്ന കടല്‍ജീവികളുടെ എണ്ണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണം കിട്ടാതെയുള്ള മരണമാകാം ഒരുപക്ഷേ തിമിംഗലങ്ങളുടെ എണ്ണം കുറയാൻ കാരണം. യൂറോപ്യൻ രാജ്യങ്ങള്‍ അതിശക്തമായ ഉഷ്ണ തരംഗങ്ങളുടെ പിടിയിലമരുന്നത് നാം കഴിഞ്ഞ വർഷം കണ്ടിരുന്നു. ഇത്തവണയും അതിതീവ്രമായ ആവർത്തനമുണ്ടാകുമെന്നും ആഗോളതാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കരയിലും കടലിലും ഒരുപോലെ അതിന്റെ ദുരന്തങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.