അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കോഴിക്കോട് യുവാവ് അറസ്റ്റില്‍. ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങള്‍ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകള്‍ നടത്തി എന്ന പരാതിയിലാണ് ശ്യാംജിത്ത് പിടിയിലായത്. ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകള്‍ ആണ് നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ് നടത്തുന്നത്. മൂന്നുവർഷത്തെ കോഴ്സില്‍ 64 വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്. ഇൻ്റേണ്‍ഷിപ്പിനായി വിദ്യാർഥികള്‍ ആശുപത്രികളില്‍ ചെന്നപ്പോഴാണ് കോഴ്സുകള്‍ക്ക് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫീസും എസ്‌എസ്‌എല്‍സി, പ്ലസ് ടു തുടങ്ങിയ സർട്ടിഫിക്കറ്റുകളും വിദ്യാർഥികള്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും മാനേജർ തയ്യാറായില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട് പാളയത്തെ ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയൻസ് ഒഫീസില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
പൊലീസ് എറണാകുളത്ത് നടത്തിയ പരിശോധനയില്‍ ഏതാനും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു. ഫീസും സർട്ടിഫിക്കറ്റുകളും തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് വിദ്യാർത്ഥികള്‍. കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവർക്ക് പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.