ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. വിവിധ സംസ്ഥാനങ്ങളിലെ 72 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി കാത്തിരിപ്പ് തുടരും. കേരളത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
ആദ്യഘട്ട പട്ടികയില്‍ ഇടം പിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി രണ്ടാം പട്ടികയില്‍ ഇടംപിടിച്ചു. അദ്ദേഹം സിറ്റിങ് സീറ്റായ നാഗ്പൂരില്‍ത്തന്നെ മത്സരിക്കും. 2014ലെയും 2019 ലെയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതിൻ ഗഡ്കരി നാഗ്പൂർ മണ്ഡലത്തില്‍ വിജയിച്ചിരുന്നു.കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരില്‍ മത്സരിക്കും. ജെഡിഎസ് നേതാവ് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്ജുനാഥ് ബാംഗ്ലൂര്‍ റൂറലില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും.
കര്‍ണാല്‍ മണ്ഡലത്തില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ മത്സരിക്കും. പിയൂഷ് ഗോയല്‍ മംബൈ നോര്‍ത്തിനും കര്‍ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര ഷിമോഗയിലും തേജസ്വി സൂര്യ ബാംഗ്ലൂര്‍ സൗത്തിലും മത്സരിക്കുമെന്ന് പട്ടികയില്‍ പറയുന്നു. മൈസൂരു രാജ കുടുംബാംഗം യദുവീര്‍ കൃഷ്‌ണ ദത്ത ചാമരാജ മൈസൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും.
ദാദര്‍ നഗര്‍ ഹവേലി, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പട്ടികയില്‍ കര്‍ണാടകയിലെ പ്രതാപ് സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചു. തെലങ്കാനയില്‍ ഇന്നലെ ബിജെപി അംഗത്വമെടുത്ത ബിആര്‍എസ് നേതാവ് ഗോദം നാഗേഷ് ആദിലാബാദില്‍ മത്സരിക്കുമെന്നും പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.