തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ജീവനക്കാർ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിന് വിലക്കേർപ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
മാർച്ച് 13നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവ് അധികാര ദുർവിനിയോഗമാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് ഉത്തരവില്‍ പറയുന്നു.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് എത്തുകയും വീഡിയോകള്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്താല്‍ പരസ്യ വരുമാനം ഉള്‍പ്പെടെ സാമ്ബത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ, ചട്ടം 48 ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.