ഗസ്സ: ഇസ്രായേല്‍ ആക്രമണം മൂലം തകർന്ന് പോയ ഗസ്സയില്‍ നിന്നും ബാക്കിയായ അവശിഷ്ടങ്ങള്‍ നീക്കണമെങ്കില്‍ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ.
അവശിഷ്ടങ്ങള്‍ക്കിടയില്‍ പൊട്ടാത്ത ബോംബുകള്‍ ഉള്‍പ്പടെ ഉണ്ടാവുമെന്നും യു.എൻ മുൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയില്‍ തകർന്ന കെട്ടിടങ്ങളില്‍ 64 ശതമാനവും ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മാസം നീണ്ടു നിന്ന ഇസ്രായേല്‍ ആക്രമണത്തെ തുടർന്ന് സ്വകയർ മീറ്ററില്‍ 300 കിലോ ഗ്രാം എന്ന തോതില്‍ അവശിഷ്ടങ്ങള്‍ ഗസ്സയിലെ ഭൂമിയില്‍ ഉണ്ടെന്ന് മുൻ യു.എൻ മൈൻ ആക്ഷൻ സർവീസ് ചീഫ് ഫോർ ഇറാഖ് പെഹർ ലോധാമർ പറഞ്ഞു. നിലവിലെ അവശിഷ്ടങ്ങളുടെ കണക്കനുസരിച്ച് എല്ലാദിവസവും 100 ട്രക്കുകള്‍ ജോലി ചെയ്താലും 14 വർഷമെടുക്കും ഇത് പൂർണമായും നീക്കാനെന്ന് അദ്ദേഹം പറഞ്ഞു.