തൃശൂര്‍ : മോഹിനിയാട്ടം അവതരിപ്പിക്കാന്‍ പ്രശ്‌സ്ത നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കേരളകലാമണ്ഡലം ശനിയാഴ്ച വൈകിട്ട് അഞ്ചിനു കലാമണ്ഡലത്തിലെ കൂത്തമ്ബലത്തിലാണു അവതരണം.
ആദ്യമായിട്ടാണ് കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു രാമകൃഷ്ണന്‍.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ് പിന്നാലെയാണു നൃത്തം അവതരിപ്പിക്കാന്‍ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ടു ക്ഷണിച്ചത്. നേരത്തെ കുടുംബക്ഷേത്രത്തിലെ നൃത്താവതരണത്തിനുളള സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണന്‍ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചത്.
മോഹിനിയാട്ടം അവതരിപ്പിക്കാൻ സൗന്ദര്യം വേണമെന്നും ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് കലാമണ്ഡലം സത്യഭാമയെന്നും കലാമണ്ഡലം സത്യഭാമ ജൂനിയറെന്നുമെല്ലാം അറിയപ്പെടുന്ന കലാകാരി പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ഈ വംശീയാധിക്ഷേപം പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
സംഗതി വിവാദമായതോടെ മന്ത്രിമാര്‍ അടങ്ങുന്ന പ്രമുഖര്‍ രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും കേരള കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളി രാമകൃഷ്ണന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.