കല്‍പ്പറ്റ: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി മരിച്ച പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥ് മാസങ്ങളോളം റാഗിങ്ങിന് ഇരയായിരുന്നെന്ന് റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍.
പോലീസ് സ്‌റ്റേഷനില്‍ പ്രതികള്‍ ഹാജരായി ഒപ്പിടുന്ന രീതിയില്‍ സിദ്ധാര്‍ഥ് എല്ലാദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ മുറിയില്‍ ഹാജരാകേണ്ടിവന്നിട്ടുണ്ടെന്നും എട്ടുമാസം ഇത് തുടര്‍ന്നെന്നും സഹപാഠി മൊഴി നല്‍കി. തെളിവെടുപ്പിനുശേഷം റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
സിദ്ധാര്‍ഥ് മരിക്കുന്നതിനു മുമ്ബ് നേരിട്ട മര്‍ദനം ഒറ്റപ്പെട്ട സംഭവമല്ലെന്നു റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. ഹോസ്‌റ്റലിനു സമീപത്തെ കുന്നിന്‍മുകളില്‍സിദ്ധാര്‍ഥിനെ കൊണ്ടുപോയി മര്‍ദിക്കുമ്ബോള്‍ മുഖ്യപ്രതി കാശിനാഥനൊപ്പം ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നെന്ന വിവരം സ്‌ക്വാഡിനു ലഭിച്ചെങ്കിലും ഇക്കാര്യം സ്‌ഥിരീകരിക്കുന്ന തെളിവോ സാക്ഷിമൊഴിയോ ലഭിച്ചില്ല. അതിനാല്‍ ഈ വിവരം പോലീസിനു കൈമാറി. ക്യാമ്ബസില്‍ സജീവമായിരുന്ന സിദ്ധാര്‍ഥിനെ വരുതിയിലാക്കണമെന്നു കോളജ് യൂണിയന്‍ നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിലായിരുന്നു മാസങ്ങളോളം നീണ്ട പീഡനം.
സിദ്ധാര്‍ഥ് ഹോസ്‌റ്റലില്‍ താമസമാരംഭിച്ചതു മുതല്‍ റാഗിങ്ങും തുടങ്ങി. അരുണിന്റെ മുറിയില്‍ പലതവണ നഗ്നനാക്കി അപമാനിച്ചെന്നു സിദ്ധാര്‍ഥ് പറഞ്ഞിരുന്നതായി സഹപാഠി മൊഴിനല്‍കി. ജന്മദിനത്തില്‍ രാത്രി ഹോസ്‌റ്റലിലെ ഇരുമ്ബുതൂണില്‍ കെട്ടിയിട്ട് ചുറ്റും പെേ്രടാള്‍ ഒഴിച്ചു. തീയിടുമെന്നു ഭീഷണിപ്പെടുത്തി. പ്രതികളായ കാശിനാഥനും സിന്‍ജോയുമാണു സിദ്ധാര്‍ഥിനോട് ഏറ്റവും ക്രൂരമായി പെരുമാറിയെതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ധാര്‍ഥ് താമസിച്ചിരുന്ന ഹോസ്‌റ്റലിലെ പാചകക്കാരന്‍ സംഭവശേഷം ജോലിയുപേക്ഷിച്ചു.ക്യാമ്ബസിലെ സുരക്ഷാജീവനക്കാരില്‍ ചിലര്‍ മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍, നിയമോപദേശംതേടിയശേഷം അന്തിമ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു നല്‍കാനാണു തീരുമാനം. സിദ്ധര്‍ഥിന്റെ കുടുംബം ആവശ്യപ്പെട്ടതുപ്രകാരം അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറിയിരുന്നു. കഴിഞ്ഞമാസം 18-നു ഹോസ്‌റ്റലിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയിലാണു സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. കേസില്‍ ഇരുപതോളം പ്രതികള്‍ അറസ്‌റ്റിലായി.