തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണം.
സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ടവരില്‍ 33 പേരുടെ സസ്‌പെന്‍ഷന്‍ പുതിയതായി നിയമിതനായ വി.സി പിന്‍വലിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് റാഗിംഗില്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നും കുട്ടികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണെന്നും വി.സി പിന്നീട് വിശദീകരണം നല്‍കി. കേസില്‍ പ്രധാനപ്രതികളാണെന്ന് കണ്ടെത്തിയ ആര്‍ക്കും ഇളവ് നല്‍കില്ലെന്നും വി.സി പി.സി ശശീന്ദ്രന്‍ അറിയിച്ചു.
എന്നാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം കെട്ടഴിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. 33 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് ഉന്നതരുടെ മക്കളെ രക്ഷിക്കാനാണ്. പൂക്കോട് സംഭവം കൊണ്ടും എസ്.എഫ്‌ഐ പഠിച്ചിട്ടില്ല. കേരള കലോത്സവത്തില്‍ മാര്‍ക്കിടാനെത്തിയ അധ്യാപകനെ മുറിയിലിട്ട് മര്‍ദ്ദിച്ചതും എസ്‌എഫ്‌ഐയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതിന്റെയെല്ലാം പിന്നില്‍ മുഖ്യമന്ത്രിയാണ്. എസ്.എഫ്്.ഐ
അതേസമയം, സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രി ഉടന്‍തന്നെ അംഗീകരിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് പിന്നീട് മനസ്സിലായത്. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മാധ്യമങ്ങളുടെയൂം പൊതുജനങ്ങളുടെയും ശ്രദ്ധ മാറിയതോടെയാണ് അട്ടിമറി ശ്രമങ്ങള്‍ തുടങ്ങിയതെന്ന് പിതാവ് ആരോപിച്ചു. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ സമരം തുടങ്ങുമെന്ന് അമ്മയും പറഞ്ഞു.