തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പിതാവ് ജയപ്രകാശ്.
സിദ്ധാര്‍ത്ഥ് എസ്‌എഫ്‌ഐയുടെ മുറിയിലെത്തി എല്ലാ ദിവസവും ഒപ്പ് വയ്ക്കണമായിരുന്ന. മുട്ടിലിഴഞ്ഞോ വിവസ്ത്രനായി നിന്നോ വേണം ഒപ്പിടാന്‍. എട്ടു മാസമായി ഈ പീഡനം നടന്നിരുന്നു. സിദ്ധാര്‍ത്ഥിന് മര്‍ദ്ദനം ഏല്‍ക്കുമ്ബോള്‍ എസ്‌എഫ്‌ഐയുടെ മുതിര്‍ന്ന നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മാസത്തില്‍ രണ്ടോ മൂന്നോ ദിവസം അവിടെ ക്യാമ്ബ് ചെയ്തിരുന്നു. കോളജിലെ മുതിര്‍ന്ന യൂണിയന്‍ നേതാക്കള്‍ ആണ് പീഡനം നടത്തിയത്. അത് എസ്‌എഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കും പ്രദേശിക നേതാക്കള്‍ക്കും എല്ലാം അറിയാം. അവനെ തീര്‍ക്കണമെന്ന് തീരുമാനിച്ചതോടെയാണ് കൊലപ്പെടുത്തിയത്. എട്ടു മാസം നീണ്ട പീഡനം എസ്‌എഫ്‌ഐ നേതൃത്വം അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ലെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇനിയും കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. അവര്‍ക്കെതിരെ അന്വേഷണം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കും. പെണ്‍കുട്ടികള്‍ അടക്കം അറസ്റ്റിലാകാനുണ്ട്. ഡീനിനെതിരെ നടപടി വേണം. ഒരു പ്രശ്‌നം വരുമ്ബോള്‍ നീതി തേടി ആദ്യം പോകുന്നത് പോലീസ് സ്‌റ്റേഷനിലാണ്. അവിടെ നീതി കിട്ടിയില്ലെങ്കില്‍ ഭരണപക്ഷത്തുള്ളവരെ സമീപിക്കും. പക്ഷേ, അവിടെപ്പോയാല്‍ എന്റെ അവസ്ഥ എന്താകുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് മറ്റുള്ളവരുടെ അടുത്ത് പോകുന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. സിബിഐക്ക് വിടാനുള്ള ഉത്തരവ് ഇതുവരെ കൈമാറിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ കുടുംബത്തിന്റെ വായ അടച്ചുകെട്ടേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. അതില്‍ അവര്‍ വിജയിച്ചു. അതിന് അവരെ അഭിനന്ദിക്കണം. ഒരാഴ്ച താന്‍ പ്രതികരിക്കാതിരുന്നതോടെ അവര്‍ക്ക എല്ലാ തെളിവുകളും നശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.