Sunday, April 28, 2024
HomeKeralaതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്

ഇലക്ഷനില്‍ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഐഡിയ വിജയത്തിലേക്ക്. ഇരുവരും തോല്‍ക്കുമെന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു. പത്തനംതിട്ടയിലെ ഇലക്ഷൻ പ്രചരണം അടിതടയില്‍ പുരോഗമിക്കുമ്ബോള്‍ സിപിഎം സ്ഥാനാർഥി ഡോക്ടർ തോമസ് ഐസക്ക് തന്നെ പരാജയപ്പെടുത്താൻ സിപിഎമ്മിനുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അറിയിച്ചു. മുൻ റാന്നി എം.എല്‍.എ. രാജു എബ്രഹാമിന് സീറ്റ് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സിപിഎം പണനംതിട്ട ജില്ലാ കമ്മിറ്റി ചേരി തിരിഞ്ഞ് തല്ലുകയാണെന്നാണ് ആരോപണം.

തന്നെ പത്തനംതിട്ടയില്‍ കൊണ്ടുവന്ന് അപമാനിച്ചു എന്നാണ് മുൻമന്ത്രി തോമസ് ഐസന്റെ ആരോപണം. ഇക്കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കൈയ്യാങ്കളി നടന്നത്. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തില്‍ മുതിർന്ന നേതാക്കളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായ മുൻ എംഎല്‍എ പത്മകുമാറും പി ബി ഹർഷകുമാറും തമ്മിലാണ് ഏറ്റുമുട്ടിയത്. മന്ത്രി വി .എൻ. വാസവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. തോമസ് ഐസക്കിനെ അനുനയിപ്പിക്കാൻ സി പി എം തലത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി തന്നോട് പകരം വീട്ടുകയായിരുന്നു എന്നാണ് ഐസക് കരുതുന്നത്.

വടകരയിലും സമാനമായ സാഹചര്യമാണുള്ളത്. സിപിഎം പ്രവർത്തകർ തന്നെ കെ.കെ. ഷൈലജക്കെതിരെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഷൈലജ ടീച്ചർക്കെതിരെ വ്യാജ പേരുകളിലാണ് പോസ്റ്റിടുന്നത്. ഷൈലജ പാർട്ടിക്കും മുകളില്‍ പറക്കുന്നു എന്ന് അഭിപ്രായമുള്ളവരാണ് ഇത്തരത്തില്‍ പോസ്റ്റിടുന്നത്. ശൈലജയുടെ പബ്ലിക് റിലേഷൻസ് നോക്കുന്നത് പാർട്ടിക്ക് പുറത്തുള്ളവരാണ്. ഷൈലജക്കും തോമസ് ഐസക്കിനും പാർട്ടിയില്‍ അത്ര വിശ്വാസം പോരാ. ഇക്കാര്യം പാർട്ടി പ്രവർത്തകർക്ക് അറിയാവുന്നതു കൊണ്ടാണ് അവർ സൗകര്യ പൂർവം മാറി നില്‍ക്കുന്നത്. പിണറായിയെ സ്നേഹിക്കുന്നവർക്ക് ഐസക്കിനോടും ഷൈലജയോടും താല്‍പ്പര്യമില്ല. ഇരുവരും പിണറായി പറയുന്നത് അനുസരിക്കാറില്ല. ഷൈലജക്കും ഐസക്കിനും തങ്ങളെ സ്ഥാനാർത്ഥികളാക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അതില്‍ അപകടം മണത്തിരുന്നു.

എന്നാല്‍ പാർട്ടിയുടെ തീരുമാനം അനുസരിക്കാതിരിക്കാൻ അനുസരണയുള്ള പാർട്ടി പ്രവർത്തകർ എന്ന നിലയില്‍ ഇവർക്ക് കഴിയുമായിരുന്നില്ല. ഭാഗ്യത്തിനാണ് മുരളീധരൻ വടകരയില്‍ നിന്ന് പിന്മാറിയത്. ഷാഫി പറമ്ബില്‍ വടകരയില്‍ മത്സരത്തിനത്തുമ്ബോള്‍ ആദ്യഘട്ടത്തില്‍ ശൈലജയ്ക്ക് പ്രതീക്ഷ ഉയർന്നിരുന്നു . പാലക്കാട് നിന്നും വരുന്ന ഷാഫിക്ക് തന്നെ പോലൊരാളെ നേരിടാൻ കഴിയുകയില്ല എന്ന് ശൈലജ കരുതി. എന്നാല്‍ ബഹുഭൂരിപക്ഷം മുസ്ലിം സമുദായം ഉള്ള മണ്ഡലത്തില്‍ ഷാഫി നടത്തിയത് അക്ഷരാർത്ഥത്തില്‍ അശ്വമേധം തന്നെയായിരുന്നു. ഗള്‍ഫില്‍ വരെ പോയി വടകരയിലെ വോട്ടർമാരെ കണ്ട് അദ്ദേഹം വോട്ട് പിടിച്ചു. ഷൈലജ കോവിഡ്, നിപ്പ ഇമേജുമായി ഇറങ്ങിയെങ്കിലും സ്വന്തം പ്രവർത്തകർ തന്നെ അവരെ തള്ളിപ്പറഞ്ഞു.

കോവിഡ് കാലഘട്ടത്തില്‍ ശൈലജ നടത്തിയതായി പറയപ്പെടുന്ന അഴിമതികളുടെ വിശദാംശങ്ങള്‍ സമൂഹമാധ്യമത്തിനും പോസ്റ്ററുകളായും പത്ര പരസ്യങ്ങളായും പ്രചരിപ്പിക്കപ്പെട്ടു. ഒടുവില്‍ തോല്‍വി സമ്മതിക്കുമെന്ന അവസ്ഥയിലായി തീർന്നു ശൈലജ. ഈ സംശയം ശൈലജയ്ക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. കണ്ണൂരില്‍ ഷൈലജയെ നിർത്താതെ വടകരയില്‍ അവരെ നിർത്തിയത് പിണറായിയുടെ കൃത്യം ലക്ഷ്യമായിരുന്നു. പലസ്തീൻ ജനതയെ അനുകൂലിച്ചും ഷൈലജ ടീച്ചറെ എതിർത്തും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ട് അധിക നാളായിട്ടില്ല. ശൈലജ ടീച്ചർക്ക് പണി കൊടുക്കാൻ പിണറായി തയ്യാറെടുത്തിരുന്നു.

ഹമാസ് ഭീകരർ എന്ന് എഴുന്നള്ളിച്ച ടീച്ചർ സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി സംസാരിച്ചുവെന്ന ഗുരുതര ആരോപണമാണ് സിപിഎം ഉന്നയിച്ചത്. ശൈലജക്ക് പണികൊടുക്കാൻ കാത്തിരുന്ന പിണറായിക്ക് അപ്രതീക്ഷിയായി വന്നു ചേർന്ന അവസരമാണ് ശൈലജക്കെതിരെ ഉപയാഗിച്ചത്. ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം വളരെകൃത്യമായ നിലപാടാണ് ഇസ്രായേല്‍ വിഷയത്തിലുള്ളത്. ‘ഹമാസ് ഭീകരർ’ പരാമർശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് നേരത്തെ പ്ലാൻ ചെയ്ത ഒരു ചോദ്യത്തിന് മറുപടിയായാണ്. പരാമർശത്തില്‍ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

നേരത്തെ ഇസ്രായേല്‍ – പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം-ന് പലസ്തീൻ വിഷയത്തില്‍ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍-പലസ്തീൻ വിഷയത്തില്‍ ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെയായിരുന്നു നേരത്തെ രാജ്യത്ത്നേറെ നിലപാട്.

എന്നാല്‍ അതില്‍ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗുരുതരമായ സ്ഥിതി പരിഹരിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശം. യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.

ഇസ്രായേല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ നിലപാട് ഒരിക്കല്‍ കൂടെ വ്യക്തമാക്കി ശൈലജ ടീച്ചര്‍ രംഗത്ത് എത്തുകയായിരുന്നു.1948 മുതല്‍ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടും ക്രൂരതകള്‍ക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് ആദ്യ പോസ്റ്റില്‍ പറഞ്ഞതെന്ന് ശൈലജ കുറിച്ചു. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രായേലിന്‍റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നു.

പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നും പോസ്റ്റില്‍ എഴുതിയിരുന്നു. യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെ കെ ശൈലജ കുറിച്ചു.കെ കെ ശൈലജയുടെ ആദ്യ പോസ്റ്റ് ഇങ്ങനെ ഇങ്ങനെയാണ്. അധികാര ഭ്രാന്തിന്‍റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍.

നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതല്‍ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലും അവർക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.

മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം. പലസ്തീൻ അവകാശങ്ങള്‍ക്ക് നേരെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു രാജ്യത്തിന്‍റെ നിലപാടെന്നും അതില്‍ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലസ്തീൻ വിഷയത്തില്‍ പാർട്ടിക്ക് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിക്കോ പാര്‍ട്ടിക്കോ ആശയക്കുഴപ്പമില്ല.

ഇസ്രയേല്‍-പലസ്തീന്‍ വിഷത്തില്‍ കാലാകാലങ്ങളായി നമ്മുടെ രാജ്യം സ്വീകരിച്ചുവരുന്ന നിലപാടുണ്ട്. പലസ്തീന്‍റെ അവകാശങ്ങള്‍ക്കുനേരെയുള്ള ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനും കൈയ്യേറ്റത്തിനുമെതിരായിരുന്നു ആ നിലപാട്. ഈ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി. പലസ്തീന്‍ ജനത ഏതുതരത്തിലുള്ള പീഡനമാണ് എല്ലാകാലത്തും അനുഭവിക്കുന്നതെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം. അത്തരമൊരു അവസ്ഥ തുടരണമെന്നല്ല നമ്മള്‍ ആഗ്രഹിച്ചിട്ടുള്ളത്.

ഇന്ത്യയിലെ സര്‍ക്കാരുകള്‍ നേരത്തെ സ്വീകരിച്ച നിലപാട് ആ പലസ്തീന്‍ ജനതക്ക് അനുകൂലമായിട്ടുള്ളതാണ്. അതില്‍നിന്ന് ഇപ്പോള്‍ കുറച്ചു വ്യത്യാസം വന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു നിലപാടല്ല ഉണ്ടാകേണ്ടത്. ഇപ്പോഴുണ്ടായ സാഹചര്യം അതീവഗൗരവതരം. അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടത്. ഇതില്‍ ഇന്ത്യക്കും ഇന്ത്യാ സര്‍ക്കാരിനും പ്രധാന പങ്കുവഹിക്കാനാകും. ഈ സ്ഥിതി വിശേഷം തുടര്‍ന്നുകൊണ്ടുപോകുന്നതിനല്ല സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിനാണ് ഇന്ത്യ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

ഐക്യരാഷ്ട്ര സഭയൊക്കെ അംഗീകരിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ ഇന്ത്യക്ക് ഇടപെടല്‍ നടത്താനാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ നേതൃപരമായ പങ്കുവഹിക്കുകയാണ് വേണ്ടത്. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ ഇവിടെനിന്നുള്ള ഏഴായിരത്തോളം കുടുങ്ങികിടക്കുന്നുണ്ട്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാണിപ്പോള്‍ പ്രധാന്യം നല്‍കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

പിണറായിയുടെ നീക്കങ്ങള്‍ വ്യക്തമാണ്. 2026 ല്‍ പിണറായി ലക്ഷ്യമിടുന്നതും മുസ്ലീം വോട്ടുകളുടെ കേന്ദ്രീകരണമാണ്. ഏതായാലും വരും ദിവസങ്ങളില്‍ ലീഗിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പിണറായി സജീവമാക്കും. പി.കെ.കുഞ്ഞാലിക്കുട്ടിയും സംഘവും സിപിഎം വിളിച്ചാല്‍ ഒപ്പം പോകുന്നവരാണ്. കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ചാണ് ലീഗില്‍ പിണറായി ചരടു വലികള്‍ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കണമെങ്കില്‍ അത് മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രിക്കറിയാം. സ പിഐയെ രണ്ടാം ഘടകകക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ഇതുവഴി കഴിയും. എന്നാല്‍ ലീഗ് വരുന്നതോടെ ഹിന്ദുക്കള്‍ ഇടതുമുന്നണിയില്‍ നിന്ന് അകലുമെന്നും അതോടെ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് കരുതുന്നവരും നിരവധിയാണ്. റിയാസിനുള്ള ഭീഷണി ഒഴിവാക്കണം. അതിന് ഷൈലജയെ അപമാനിക്കണം.

ബിജെപിക്ക് മുന്നിലേക്ക് പിണറായി റിയാസിനെ എറിഞ്ഞു കൊടുക്കും. ബിജെപിയുടെ പഴി കേട്ട് റിയാസ് പതം വരട്ടെ എന്നാണ് പിണറായിയുടെ അഭിപ്രായം. ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനാണ് പിണറായിയുടെ ആലോചനയെന്ന് സി പി എമ്മുകാർ തന്നെ പറയുന്നുണ്ട്. താൻ മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ തന്നെ റിയാസിനെ നേത്യ സ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. പണ്ട് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമ്ബോള്‍ കെ കരുണാകരൻ മൂത്രശങ്ക തീർക്കാൻ പോയതുപോലെ മരുമകനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുമ്ബോള്‍ പിണറായി മാറി നില്‍ക്കാനാണ് സാധ്യത.

2026 ല്‍ ഇടതുമുന്നണി അധികാരം പിടിച്ചാല്‍ റിയാസ് മുഖ്യമന്ത്രിയാവാനുള്ള സാധ്യത തള്ളി കളയാനാവില്ല. എല്ലാ മതസ്ഥരെയും ഇടതു മുന്നണിയില്‍ അണിനിരത്താനായിരുന്നു പിണറായിയുടെ പദ്ധതി. എന്നാല്‍ ക്രൈസ്തവരും ഹിന്ദുക്കളില്‍ ഒരു വിഭാഗവും ബിജെപിയോട് അനുഭാവം പുലർത്തി തുടങ്ങിയതോടെയാണ് ഭൂരിപക്ഷ സമുദായമാകാൻ തയ്യാറെടുക്കുന്ന മുസ്ലീം സമുദായത്തെ കൈയിലെടുക്കാൻ പിണറായി ആലോചിക്കുന്നത്. 2026 ല്‍ മുസ്ലീം സമുദായത്തിൻ്റെ പ്രാതിനിധ്യം വർധിക്കുമെന്നും പിണറായി വിശ്വസിക്കുന്നു.

കോണ്‍ഗ്രസിൻ്റെ ഗതികേടില്‍ ലീഗിന് ശക്തമായ അമർഷമുണ്ട്. ഇനിയും ഭരണമില്ലാത്ത 5 വർഷം ലീഗിന് ആലോചിക്കാൻ പോലും കഴിയില്ല. 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പാണ് ലീഗ് നോക്കിയിരിക്കുന്നത്.ഇതില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടമായാല്‍ ലീഗ് മുന്നണി മാറ്റത്തെ കുറിച്ച്‌ ചിന്തിക്കും. യു.ഡി എഫ്. വിടുന്നതില്‍ എം.കെ.മുനീറിനെ പോലുള്ള നേതാക്കള്‍ക്ക് യോജിപ്പില്ല. എന്നാല്‍ ഭരണമില്ലാത്ത സാഹചര്യത്തില്‍ മുന്നണി മാറ്റം അനിവാര്യമാണെന്ന് എം – കെ. മുനീറിനും തീരുമാനിക്കേണ്ടി വരും. കേരളത്തില്‍ ഒരു മുസ്ലീം മുഖ്യമന്ത്രി വന്നാല്‍ ലീഗിന് ഇതില്‍പരം സന്തോഷം എന്താണുള്ളത്? അതാണ് സംസ്ഥാന അധ്യക്ഷനെ കൈയിലെടുത്ത് പിണറായി നടത്തിയത്. ഇനി ലീഗില്‍ ഒരു ഭാഗം ഇടതുമുന്നണിയില്‍ എത്തിയില്ലെങ്കില്‍ ലീഗ് പിളർന്നാല്‍ തന്നെ അത്ഭുതമില്ല. ഭരണമാണ് ലീഗ് അണികളുടെ പ്രധാന പ്രശ്നം.

റിയാസിനെ കൊണ്ടുവരണമെങ്കില്‍ ഷൈലജ പുറത്താകണം. പിണറായിക്ക് പകരം ഒരു മുഖ്യമന്ത്രിയുടെ പേര് ഉയർന്നാല്‍ അത് ഷൈലജയുടെതായിരിക്കും. ഇത് ഒഴിവാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. ഷൈലജയെ പാർട്ടി വിരുദ്ധയായി ചിത്രീകരിക്കുകയാണ് സി പി എമ്മിലെ ഒരുവിഭാഗത്തിന്റെ ലക്ഷ്യം.പതിയെ പതിയെ ഷൈലജയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാൻ കഴിയുമെന്നും ഇവർ ആഗ്രഹിക്കുന്നു. അതിനാണ് അവരെ വടകരയില്‍ മത്സരിപ്പിച്ചത്. ഇനി ഐസക്കിന്റെ കാര്യമോ? ഐസക്ക് എന്നും പിണറായിക്ക് ഒരു ഭീഷണിയായിരുന്നു. ഐസക്കിന്റെ ഭാവവും മട്ടുമൊന്നും പിണറായിക്ക് തീരെ രുചിക്കുന്നില്ല. ഐസക്കും അപമാനിക്കപ്പെട്ട് പുറത്തുപോകണം. അതാണ് ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular