അടിയുടെ ആഘാതത്തില്‍ സുസുകിക്ക് തലവേദന, ഓക്കാനം, തലകറക്കം, കാഴ്ച മങ്ങല്‍, ഉത്കണ്ഠ, സമ്മർദം എന്നിവ അനുഭവപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ആക്രമിക്കപ്പെട്ട ഉടനെ തന്നെ പൊലീസില്‍ വിവരം നല്‍കിയില്ലെങ്കിലും, സമാനമായ ആക്രമണങ്ങള്‍ പങ്കിട്ടുകൊണ്ടുള്ള നിരവധി വൈറല്‍ വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് താരം പൊലീസില്‍ പരാതി നല്‍കിയത്. സുസുകിയുടെ സഹോദരിയാണ് സമാന സംഭവത്തെക്കുറിച്ചുള്ള ടിക് ടോക്ക് വീഡിയോകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അഞ്ജാതൻ എങ്ങനെയാണ് ആക്രമിക്കുന്നത് എന്നതടക്കമുള്ള കൃത്യമായ വിശദീകരണം വീഡിയോകളിലുണ്ടെന്ന് സുസുകിയെ ഉദ്ധരിച്ച് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഇപ്പോള്‍ കൂടുതല്‍ ഭയപ്പെടുന്നുവെന്നും ഇത് ആവർത്തിച്ചുള്ള സംഭവമായതിനാല്‍ വീണ്ടും അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. മാർച്ച് 25ന്, മാൻഹട്ടനിലെ ഒരാള്‍ അക്രമിക്കപ്പെട്ടതായി സാമൂഹ്യ പ്രവർത്തക ഹാലി കേറ്റ് ടിക്‌ടോകിലൂടെ പങ്കിട്ടപ്പോഴാണ് ആളുകള്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാൻ തുടങ്ങിയത്.
റോഡരികിലൂടെ നടക്കുകയായിരുന്ന ഇവരെ ആരോ പിന്നില്‍ നിന്നു ശക്തമായി ഇടിക്കുകയായിരുന്നു എന്നും ഇടി കൊണ്ട ഭാഗത്ത് കഠിനമായ വേദനയുണ്ടെന്നും നീരുവച്ചു തുടങ്ങിയെന്നും കേറ്റ് കരഞ്ഞുകൊണ്ട് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സമാന സംഭവങ്ങള്‍ വേറെയും നടന്നതായി അറിയാൻ കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളോട് സുരക്ഷിതമായിരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ഹാലി വീഡിയോ അവസാനിപ്പിച്ചത്.
അതേ ദിവസം, പാർസണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനിലെ വിദ്യാർത്ഥിനിയായ മികെയ്‌ല ടോണിനാറ്റോ തിങ്കളാഴ്ച ക്ലാസ് വിട്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങവേ ആരോ തന്റെ മുഖത്ത് ഇടിച്ചുവെന്നും അക്രമിക്കൊപ്പം ഒരു നായ ഉണ്ടായിരുന്നെന്നും പറഞ്ഞുകൊണ്ട് ടിക് ടോകില്‍ വീഡിയോ പങ്കിട്ടു.
രണ്ട് ദിവസം മുമ്ബ് നടപ്പാതയില്‍ വെച്ച് തന്റെ മുഖത്ത് ആരോ ഒരാള്‍ ഇടിച്ചതായി മറ്റൊരു ടിക് ടോക്ക് ഉപയോക്താവ് ഒലിവിയ ബ്രാൻഡും വ്യക്തമാക്കി. അഞ്ജാതൻ ക്ഷമിക്കണം എന്ന് പറഞ്ഞതായും ബ്രാൻഡ് വെളിപ്പെടുത്തി. കൂടുതല്‍ പേർ വെളിപ്പെടുത്തലുമായി രംഗത്തുവരുന്നതിനാല്‍ പൊലീസും ജാഗ്രതയിലാണ്.