ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക നിയങ്ങൾ പിൻവലിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധക്കാർ സമരം നടത്തിയിരുന്നെങ്കിലും നിയമങ്ങളിൽ വിശ്വാസമർപ്പിച്ചിരുന്ന നിരവധി പേർ ഉണ്ടായിരുന്നു. ഈ നിയമങ്ങളുടെ നല്ല വശം കർഷകരിലേക്ക് എത്തിക്കാൻ മികച്ച രീതിയിൽ കഴിയാതിരുന്നതിനാലാണ് അവർ പ്രതിഷേധം സംഘടിപ്പിച്ചത് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കർഷകരുമായി ചർച്ച നടത്താനും കാർഷിക നിയമങ്ങളിലെ ഉപയോഗപ്രദമായ കാര്യങ്ങൾ അവരിലേക്ക് എത്തിക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനത്തെ ഉത്തർപ്രദേശ് സർക്കാർ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും യോഗി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. രാജ്യത്തെ ഓരോ കർഷകന്റെയും പരിശ്രമത്തിന് ഗുണം ലഭിക്കാനാണ് കാർഷിക ബില്ല് കൊണ്ടുവന്നത്. എന്നാൽ ചിലർക്ക് ഇതൊന്നും മനസിലായില്ല. കാർഷിക ബില്ലിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് കർഷകരെ തെരുവിലിറക്കിയതിനെ അത്യധികം വേദനയോടെയാണ് കാണുന്നതെന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. മൂന്ന് ബില്ലുകളും ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ അതിനെ മനസ്സിലാക്കാൻ ഒരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനാലാണ് മൂന്ന് ബില്ലുകളും പിൻവലിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.