ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടണ്‍, ഫ്രാൻസ് എന്നീ രാജ്യങ്ങളും മറ്റ് സഖ്യകക്ഷികളും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇസ്രായേല്‍ സൈന്യം.
ഒറ്റരാത്രി കൊണ്ടാണ് ഇറാൻ ഇസ്രായേലിനെതിരെ തുടർച്ചയായി മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്.
എന്നാല്‍ തങ്ങള്‍ ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചുവെന്നും, ഇറാന്റെ ഭീഷണിക്കെതിരെ ഇത്തരത്തില്‍ ഒരു സഖ്യം പ്രവർത്തിക്കുന്നത് ഇതാദ്യമായിട്ടാണെന്നും സൈനിക വക്താവ് റിയർ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് 350ലധികം തവണയാണ് ഇസ്രായേലിനെതിരെ ആക്രമണമുണ്ടായത്. ഇത് ഇസ്രായേലിന് പുറമെ മറ്റ് രാജ്യങ്ങള്‍ക്കും വലിയ ഭീഷണിയായി മാറിയേക്കാമെന്നും ഹഗാരി പറയുന്നു.
ഇപ്പോഴുണ്ടായ നീക്കത്തിന് ഇറാൻ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ആക്രമണം നടത്തിയത് ശത്രുവിനെ പാഠം പഠിപ്പിക്കാനാണെന്നും, അത് സാധിച്ചുവെന്നും, ഇറാൻ സൈന്യത്തെ പ്രശംസിക്കുകയാണെന്നും റെയ്‌സി പറഞ്ഞു. ഇസ്രായേലിന്റെ സൈനിക താവളങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും റെയ്‌സി പറയുന്നു.