ജെറുസലേം : കഴിഞ്ഞ ദിവസമാണ് ഇസ്രായേലിനെതിരെ ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത് . ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുറന്ന പോരിലേയ്‌ക്ക് നീങ്ങുന്നതിന്റെ സൂചനയാണിത് .
മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങള്‍ അന്താരാഷ്‌ട്ര എണ്ണ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർത്തിയേക്കും. ഇങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യക്കാരെയും നേരിട്ട് ബാധിക്കും.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20% ഒമാൻ ഉള്‍ക്കടലിലെ ഹോർമുസ് ചുരത്തിലൂടെയാണ് പോകുന്നത്. ഇറാന്റെ പല ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായാല്‍ ഈ പ്രദേശത്തുകൂടിയുള്ള കപ്പലുകളുടെ ഗതാഗതം ഇസ്രായേല്‍ തടയും. സൂയസ് കനാല്‍ തടയുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. സൂയസ് കനാല്‍ വഴി പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യപ്പെടുന്നു. 2023 സാമ്ബത്തിക വർഷത്തില്‍, ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ 65% സൂയസ് കനാല്‍ വഴിയാണ് വന്നത്.
സൂയസ് കനാലിലും ഹോർമുസ് ചുരത്തിലും എന്തെങ്കിലും തടസ്സമുണ്ടായാല്‍ എണ്ണ വിതരണം മുടങ്ങും. ഏപ്രില്‍ 1 മുതലാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. അതിനുശേഷം, ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറില്‍ നിന്ന് 90 ഡോളറായി ഉയർന്നു.സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണല്‍ സ്റ്റഡീസ്’ റിപ്പോർട്ട് അനുസരിച്ച്, ഇറാൻ-ഇസ്രയേല്‍ സംഘർഷം ലഘൂകരിച്ചില്ലെങ്കില്‍ എണ്ണ വില ബാരലിന് 100 ഡോളറില്‍ എത്തിയേക്കാം.
അസംസ്‌കൃത എണ്ണയുടെ വില വർധിച്ചാല്‍ അത് പെട്രോള്‍-ഡീസല്‍ വിലയെ ബാധിക്കുമെന്ന് ഉറപ്പാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.