പശ്ചിമേഷ്യൻ ആശങ്കകള്‍ ഇന്നും വിപണിയെ താഴ്ത്തുന്നു. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം മുഖ്യസൂചികകള്‍ 0.70 ശതമാനം താഴ്ചയിലായി.
എന്നാല്‍ പിന്നീടു 0.30 ശതമാനത്തിലേക്ക് നഷ്ടം കുറഞ്ഞു.
അമേരിക്കൻ വിപണിയില്‍ ഇന്നലെ ടെക് ഓഹരികള്‍ക്കു തിരിച്ചടി കിട്ടിയ സാഹചര്യത്തില്‍ ഇന്നും ഐ.ടി കമ്ബനികള്‍ താഴ്ചയിലായി. രണ്ടു സീനിയർ മാനേജർമാർ കമ്ബനി വിട്ടുപോയ സാഹചര്യത്തില്‍ എല്‍.ടി.ഐ മൈൻഡ്ട്രീയുടെ ഓഹരിവില മൂന്നര ശതമാനം താഴ്ന്നു.
വെല്‍ത്ത് മാനേജ്മെൻ്റ്, ബ്രോക്കറേജ് മേഖലകളിലേക്കു കടക്കാൻ ജിയോ ഫിനാൻഷ്യല്‍ തീരുമാനിച്ചു. ഇതിനായി ബ്ലാക്ക്റോക്കുമായി കമ്ബനി കരാർ ഉണ്ടാക്കി. ഓഹരി അഞ്ചു ശതമാനം കയറി.
ഇന്നലെ 20 ശതമാനം വരെ ഉയർന്ന സെൻകോ ഗോള്‍ഡ് ഇന്ന് പത്തു ശതമാനം കൂടി കയറി. കഴിഞ്ഞ ധനകാര്യ വർഷം വിറ്റുവരവില്‍ 28 ശതമാനം വർധന ഉണ്ടെന്നു കമ്ബനി അറിയിച്ചതിനു ശേഷമാണ് കുതിപ്പ്.
രൂപ, സ്വർണം, ക്രൂഡ് ഓയില്‍
രൂപ ഇന്ന് കൂടുതല്‍ താഴ്ചയിലായി. ഡോളർ റെക്കോഡ് ഉയരത്തില്‍ എത്തി. 83.51 രൂപയിലാണ് ഡോളർ ഓപ്പണ്‍ ചെയ്തത്. പിന്നീട് 80.53 രൂപയായി. രാജ്യാന്തര വിപണിയില്‍ ഡോളർ സൂചിക 106.39 വരെ ഉയർന്നിട്ടുണ്ട്.
സ്വർണം ലോകവിപണിയില്‍ 2,388 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വർണം പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. രണ്ടു മാസം കൊണ്ട് പവന് 8,040 രൂപയാണ് (17.35%) കൂടിയത്. ക്രൂഡ് ഓയില്‍ വില സാവധാനം താഴുന്നു. ബ്രെൻ്റ് ക്രൂഡ് 90.80 ഡോളർ വരെ കയറിയിട്ട് 90.58 ഡോളറിലേക്കു താഴ്ന്നു.
ചൈനയുടെ ജനുവരി-മാർച്ച് ജി.ഡി.പി വളർച്ച 5.3 ശതമാനമായി. വിദഗ്ധരുടെ പ്രതീക്ഷയേക്കാള്‍ കൂടുതലായി ഇത്. കയറ്റുമതി 14 ശതമാനം കൂടി. മാർച്ചില്‍ വ്യവസായ ഉല്‍പാദനം ആറു ശതമാനം പ്രതീക്ഷിച്ചിടത്ത് 4.5 ശതമാനം മാത്രം. റീറ്റെയ്ല്‍ വ്യാപാര വളർച്ച 4.6 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 3.1 ശതമാനം മാത്രമേ ഉള്ളൂ.