ജറുസലേം/കയ്റോ: സംയമനം പാലിക്കണമെന്ന ആഗോളസമ്മർദം അവഗണിച്ച് ഇറാന് തിരിച്ചടി നല്‍കുമെന്ന വ്യക്തമായ സൂചന നല്‍കി ഇസ്രയേല്‍.
സ്വരാജ്യത്തെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം ഇസ്രയേല്‍ തീരുമാനിക്കുമെന്നും അതിനുവേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച പറഞ്ഞു.
തിരിച്ചടിച്ച് പശ്ചിമേഷ്യയിലെ സാഹചര്യം വഷളാക്കരുതെന്ന അഭ്യർഥനയുമായി ഇസ്രയേല്‍ സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോണ്‍, ജർമൻ വിദേശകാര്യമന്ത്രി അനലീന ബാർബൊക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം. പ്രത്യാക്രമണത്തിന് ഇസ്രയേല്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.
ഇറാനെ വരുതിക്കുനിർത്താൻ ആ രാജ്യത്തിനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏർപ്പെടുത്തുമെന്ന് യു.എസും യൂറോപ്യൻ യൂണിയനും ജി7-ഉം പ്രഖ്യാപിച്ചു. പിന്നാലെ ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ഇസ്രയേലില്‍ ആക്രമണം നടത്തി. അറബ് അല്‍ അറാംശെയിലെ സേനാതാവളത്തില്‍ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ 14 പട്ടാളക്കാർക്ക് പരിക്കേറ്റു. തിരിച്ചടിയായി ലെബനനിലെ ബാല്‍ബെക്കില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണിത്.
ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാൻ നയതന്ത്രകാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി ജനറല്‍മാരുള്‍പ്പെടെ 13 പേരെ ഇസ്രയേല്‍ വധിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ശനിയാഴ്ച ഇറാൻ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി.