ലബനാൻ: ലബനാന്റെ ഉള്‍പ്രദേശമായ ബേകാ താഴ്‌വരയ്ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം. ഹിസ്ബുല്ലയുടെ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രായേല്‍ ആർമി റേഡിയോ.
ഇന്നുച്ചക്കാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 14 സൈനികർക്ക് പരിക്കേറ്റിരുന്നു. പശ്ചിമ ഗലിലീയിലെ കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ലബനാൻ-ഇസ്രായേല്‍ അതിർത്തിയില്‍ പോരാട്ടം തുടരുകയാണ്. ഒറ്റപ്പെട്ട രീതിയിലുണ്ടായിരുന്ന ആക്രമണം ഇന്നത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു.
നാല് മിസൈലുകളാണ് പശ്ചിമ ഗലീലിയില്‍ പതിച്ചത്. ഈ മിസൈലുകളെ കണ്ടെത്താനോ തടയാനോ അയണ്‍ ഡോം സിസ്റ്റത്തിന് സാധിച്ചില്ല.
ഇതിനിടെ ഗസ്സയില്‍ താല്‍ക്കാലിക തുറമുഖം നിർമിക്കാനുള്ള ഉത്പന്നങ്ങളുമായി പോയ അമേരിക്കൻ കപ്പലിന് തീപിടിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമായതെന്ന് വ്യക്തമല്ല.
ഇസ്രായേല്‍ സുരക്ഷക്ക് വേണ്ടതു ചെയ്യുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാനും മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ചു മണിക്കൂറോളം നീണ്ട ആക്രമണം ആക്രമണത്തില്‍ ഇറാൻ തൊടുത്തുവിട്ടത്. ഇറാഖ്, ലബനാൻ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ മിലീഷ്യകളും ആക്രമണത്തില്‍ പങ്കുചേർന്നു. നെഗവ് സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് നല്ലൊരു ശതമാനം മിസൈലുകളും എത്തിയത്. അർധരാത്രി മുതല്‍ പലരുവോളം തെല്‍അവീവ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. സുരക്ഷിതകേന്ദ്രം തേടിയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ 31 പേർക്ക് പരിക്കേലക്കുകയും ചെയ്തു.