ചെന്നൈ: ഒപ്പം താമസിച്ചിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും മുൻ മിസ്റ്റർ വേൾഡ് ആർ.മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയാണിയാൾ. രണ്ട് തവണ മിസ്റ്റർ വേൾഡും നാല് തവണ മിസ്റ്റർ തമിഴ്‌നാടുമായിട്ടുണ്ട്. സെലിബ്രിറ്റികളുടേയും ഉന്നതരുടേയും ഫിസിക്കൽ ട്രെയിനർ കൂടിയാണ് മണികണ്ഠൻ. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പമായിരുന്നു കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ താമസം. മറ്റ് ചില സ്ത്രീകളുമായും മണികണ്ഠന് ബന്ധം ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഒപ്പം താമസിച്ചിരുന്ന യുവതിയെ മണികണ്ഠൻ ആക്രമിച്ചത്.
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇതിനിടെ യുവതിയുടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങളും പകർത്തി. ഉപദ്രവിക്കുന്നത് പതിവായതോടെ, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നും യുവതി രക്ഷപെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും, പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മണികണ്ഠന്റെ ആരോപണം.