തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിളവീട്ടില്‍ സിദ്ദിഖിന്റെ (20) മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയായ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
2020 സെപ്തംബര്‍ 14 നാണ് സിദ്ദിഖ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ ആണെന്നായിരുന്നു നാദിറയും മറ്റ് ബന്ധുക്കളും പറഞ്ഞിരുന്നത്.
മൃതദേഹം അടക്കം ചെയ്യാന്‍ വീട്ടുകാര്‍ തിടുക്കം കാട്ടിയതോടെ ചിലര്‍ക്ക് സംശയം തോന്നുകയും ഇവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസിനു കിട്ടിയ അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് കേസെടുത്ത് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു.
സിദ്ദിഖ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സംഭവദിവസം സഹോദരിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മാതാവ് എതിര്‍ത്ത്. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തില്‍ മാതാവ് കടന്നു പിടിക്കുകയും പിടിച്ച് തള്ളിയിട്ട ശേഷം മകളെ രക്ഷിക്കുകയുമായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. മൃഗീയമായി ഉപദ്രവിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് അറസ്റ്റ് രേഖപെടുത്തിയത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മാതാവിനെതിരെ കേസെടുത്തു.