വാഷിങ്ടൻ ഡിസി ∙ അമേരിക്കയിൽ ഇതുവരെ പതിനാറ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. റോഷിലി വലൻസ്ക്കി അറിയിച്ചു. ഒമിക്രോൺ കേസുകൾ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ കോവിഡ് 19ന് നൽകുന്ന കോവിഡ് വാക്സീൻ ഒമിക്രോൺ പ്രതിരോധിക്കുന്നതിൽ എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമല്ലെന്നും ഡയറക്ടർ പറഞ്ഞു.
അമേരിക്കയിൽ ഇപ്പോൾ പ്രതിദിനം 100,000 കോവിഡ് കേസുകൾ കണ്ടെത്തുന്നുണ്ടെന്നും ഇതിൽ 99 ശതമാനവും ഡെൽറ്റാ വകഭേദമാണ്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ, ഡെൽറ്റാ വകഭേദത്തേക്കാൾ ഇരട്ടി വ്യാപന ശക്തിയുള്ളതാണ്. അടുത്ത ആറുമാസത്തിനുള്ളിൽ എന്തു സംഭവിക്കുമെന്നും പറയാൻ കഴിയില്ലെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി.
പുതിയ വൈറസിനോടു യുദ്ധം ചെയ്യുന്നതിന് ഓരോരുത്തരും അവരുടെ പ്രതിരോധ ശക്തി വർധിപ്പിക്കുകയാണു വേണ്ടതെന്നും അവർ പറഞ്ഞു. രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവരും പൂർണ്ണ സിംഗിൾ ഡോസ് വാക്സീൻ സ്വീകരിച്ചവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നും ഡയറക്ടർ ഉദ്ബോധിപ്പിച്ചു.
ഒമിക്രോണിനെതിരായ ബൂസ്റ്റർ ഡോസ് അടുത്ത വർഷത്തോടെ പുറത്തിറക്കാൻ കഴിയുമെന്ന് മൊഡേണ വാക്സീൻ പ്രസിഡന്റ് സ്റ്റീഫൻ ഹോഗ് അറിയിച്ചതായും ഡയറക്ടർ പറഞ്ഞു.
പി പി ചെറിയാൻ