കൊച്ചി: ഫൊട്ടോ ഷൂട്ടിന് എത്തിയ മലപ്പുറം സ്വദേശിയായ യുവതിക്ക് ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാറാണ് പിടിയിലായത്. മറ്റു പ്രതികളായ അജ്‌മൽ, ഷമീർ, ക്രിസ്റ്റീന എന്നിവർ പിടിയിലാകാനുണ്ട്.
എറണാകുളം കാക്കനാടുള്ള ലോഡ്ജിലാണ് യുവതി പീഡനത്തിന് ഇരയായാത്. ഫൊട്ടോഷൂട്ടിന് എത്തിയ യുവതിക്ക് പരിചയക്കാരനായ സലിംകുമാറാണ് ലോഡ്ജിൽ താമസം ശരിയാക്കി നൽകിയത്. പിന്നീട് ലോഡ്ജ് ഉടമയായ യുവതിയുടെ ഒത്താശയോടെ അജ്‌മൽ, ഷമീർ, സലിംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ പീഡനം തുടർന്നുവെന്നു പരാതിയിൽ പറയുന്നു.
യുവതിക്ക് മദ്യവും ലഹരിപദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം അതുകാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി. പിടികൂടാനുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പീഡനം നടന്ന ലോഡ്ജിന്റെ രണ്ടു മുറികൾ പൊലീസ് സീൽ ചെയ്തു.