ഹൈക്കോടതിയില്‍ മാത്രമാണ് പാവപ്പെട്ടവനു ശരണം. നീതി ലഭിക്കണമെങ്കില്‍ കോടതിയില്‍ മാത്രം പോകണം. സര്‍ക്കാര്‍ വര്‍ഗീയത കളിക്കുമ്പോള്‍ അല്ല വോട്ടുബാങ്കിനു പിന്നാലെ പോകുമ്പോള്‍ നീതി ലഭിക്കാതെ പാവപ്പെട്ടവര്‍ വലയുകയാണ്. പാവപ്പെട്ടവര്‍ക്കു നീതി ലഭിക്കാത്ത അവസ്ഥ സംജാകമാകുന്നു. പിങ്ക് പോലീസ് പീഡിപ്പിച്ച കുട്ടിക്കു നീതി ലഭിക്കണമെങ്കില്‍ കോടതി കനിയണം. തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നഷ്ടപരിഹാരത്തുക എത്രയെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയ അറിയിച്ചേക്കും.
പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ കോടതി സര്‍ക്കാരിനെ പലഘട്ടങ്ങളിലായി വിമര്‍ശിച്ചിരുന്നു .ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക
കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് ഇന്ന് സര്‍ക്കാര്‍ അറിയിക്കണം.
ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോള്‍ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.
പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയല്ല. എന്ത് കൊണ്ടാണ് അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നത് എന്നാണ് കോടതിയുടെ ചോദ്യം.
കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛന്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ. നമ്പി നാരായണന് കൊടുത്തത് പോലെ നഷ്ടപരിഹാരം കൊടുക്കണമെന്നും അത് എത്ര എന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്.
പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുട്ടിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു, എന്നാല്‍ ഈ മാപ്പ് അംഗീകരിക്കുന്നില്ലെന്നാണ് അഭിഭാഷക കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരില്‍ നിന്നും നീതി കിട്ടിയില്ലെന്നുമാണ് അഭിഭാഷകയുടെ വിശദീകരണം.
പൊലീസ് അവരുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ആണ് ശ്രമം നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. നിരവിധി വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുക്കാവുന്നതാണെന്നും ഇത് ചെയ്തില്ലെന്നുമാണ് പരാതി.
ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്.
ആദിത്യവര്‍മ