കൊല്ലം: ഇന്ന് പുലർച്ചെ ചവറയ്ക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരത്തും തമിഴ്നാട്ടിലും നിന്നുള്ളവരാണിവർ. കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനി ബസിൽ വാൻ ഇടിച്ചാണ് അപകടം. തിരുവനന്തപുരം പുല്ലുവിളയിൽ നിന്നും പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്.
കൊല്ലത്തേക്ക് പോവുകയായിരുന്ന ഇൻസുലേറ്റഡ് വാൻ കാറിലും മരത്തിലും തട്ടി മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും, പൊലീസും, അഗ്നിശമന സേനയും ആണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
മിനി ബസ് യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു.