കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതലത്തില്‍ ചര്‍ച്ചയും ശ്രമങ്ങളും പുനരാരംഭിച്ചു.
സുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, ജനസാന്ദ്രത തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആസൂത്രണ ഉന്നതതല സമിതി സംഘടിപ്പിച്ച യോഗത്തില്‍ മന്ത്രി ഡോ. റന അല്‍ ഫാരിസ്, നഗരാസൂത്രണ ഉപമേധാവി മുഹമ്മദ് അല്‍ സൗബി, എന്‍ജിനീയര്‍ അബ്ദുല്ല അല്‍ അക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പുതിയ സ്ഥലം കണ്ടെത്തി ഭവനക്ഷേമ അതോറിറ്റിക്ക് കൈമാറി ഭവനപദ്ധതികള്‍ നടപ്പാക്കി ജലീബില്‍നിന്ന് ആളുകളെ അങ്ങോട്ടു മാറ്റുകയെന്ന നിര്‍ദേശം ഗൗരവമായി പരിഗണിക്കുന്നുണ്ട്. 1400 സ്വകാര്യ ഭവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചു സ്ഥലം കണ്ടെത്താനാണ് നീക്കം.
സമാന്തര വിപണി, വൈദ്യുതിമോഷണം, സ്വദേശി താമസ മേഖലയില്‍ വിദേശി ബാച്ചിലര്‍മാരുടെ താമസം തുടങ്ങിയ പ്രശ്നങ്ങളും ചര്‍ച്ചചെയ്തു.
ശദാദിയ സര്‍വകലാശാല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്കു സമീപമുള്ള തന്ത്രപ്രധാന പ്രദേശം എന്ന നിലയില്‍ ജലീബിനെ ഇന്നത്തെപ്പോലെ ചേരിക്ക് സമാനമായ വിദേശികളുടെ താമസകേന്ദ്രമായി തുടരാന്‍ അനുവദിക്കരുതെന്നാണ് തീരുമാനം.
പ്രദേശത്ത് താമസിക്കുന്ന വിദേശ തൊഴിലാളികളെ ഒഴിപ്പിച്ച് സര്‍ക്കാര്‍ നിര്‍മിക്കുന്ന ലേബര്‍ സിറ്റിയിലേക്ക് മാറ്റാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ലേബര്‍ സിറ്റി നിര്‍മാണം എങ്ങുമെത്തിയില്ല.
അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത, കുറ്റകൃത്യങ്ങളുടെ ആധിക്യം, അനധികൃത താമസക്കാരുടെ സാന്നിധ്യം, വഴിവാണിഭം തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ജലീബ് നേരിടുന്നത്. നാലു ലക്ഷം വിദേശ തൊഴിലാളികര്‍ താമസിക്കുന്ന പ്രദേശമാണ് അബ്ബാസിയ, ഹസാവിയ ഉള്‍പ്പെടുന്ന വിശാലമായ ജലീബ് മേഖല. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലംകൂടിയാണിത്.
ജലീബിന്റെ ഭാഗമായ ഹസാവിയിലും മറ്റും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അനധികൃത താമസക്കാരുടെയും വഴിവാണിഭങ്ങളുടെയും കേന്ദ്രമാണ് ഹസാവി. ഉള്‍ക്കൊള്ളാവുന്നതിലും എത്രയോ ഇരട്ടിയാണ് അബ്ബാസിയയില്‍ താമസിക്കുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അബ്ബാസിയക്കുണ്ട്.